തിരുവനന്തപുരം: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുലിന് ശിക്ഷ വിധിച്ചതിനെതിരെ മേൽ കോടതിയിൽ അപ്പീൽ കൊടുക്കാൻ താമസിക്കുന്നത് കോൺഗ്രസിന്റെ ലീഗൽ ടീം കേസ് വ്യക്തമായി പഠിക്കുന്നതിനാലാണെന്ന് എഐസിസി പ്രസിഡന്റ് കെ.സി വേണുഗോപാൽ. ഒരു കോടതിയുടെയും വിധി അന്തിമമായ വിധിയായി കോൺഗ്രസ് കാണുന്നില്ല. കേസിനെ രാഷ്ട്രീയമായി തന്നെയാണ് കോൺഗ്രസ് നോക്കി കാണുന്നതെന്നും ബിജെപി എത്രമാത്രം അടിക്കാൻ ശ്രമിക്കുന്നുവോ അത്രയും ശക്തിക്ക് തിരിച്ചടിച്ചുകൊണ്ട് രാഹുൽ ഗാന്ധി മടങ്ങി വരുമെന്നും കെ.സി വേണുഗോപാൽ അവകാശപ്പെട്ടു.
ഒരു കോടതിയുടെയും വിധി അന്തിമമായ വിധിയായി കോൺഗ്രസ് കാണുന്നില്ല. നീതിന്യായത്തിൽ കോൺഗ്രസിന് ഇപ്പോഴും വിശ്വാസമുണ്ട്. വിധിക്കെതിരെ മേൽ കോടതികളെ സമീപിക്കും. അങ്ങനെ മേൽക്കോടതിയിൽ പോകാൻ ആവശ്യമായ ഗൃഹപാഠങ്ങൾ കോൺഗ്രസിന്റെ ലീഗൽ ടീം ചെയ്തു കൊണ്ടിരിക്കുകയാണ്. അല്ലാതെ, ബിജെപി ആഗ്രഹിക്കുന്ന സമയത്ത് അപ്പീൽ കൊടുക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ല. ഞങ്ങൾക്ക് ഞങ്ങളുടെ ലീഗൽ ടീമുമായി ആലോചിച്ചിട്ട് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തയ്യാറാക്കി വേണം അപ്പീൽ നൽകാൻ. അതിനുവേണ്ടിയാണ് സമയമെടുത്തത്. അതിന് ബിജെപിക്ക് എന്തിനാണ് അങ്കലാപ്പ് എന്ന് മനസ്സിലാകുന്നില്ല.
രാഹുൽ ഗാന്ധിയെ ശിക്ഷിക്കാനുള്ള എല്ലാ പണിയും ബിജെപി ചെയ്തിട്ടുണ്ട്. എന്താണ് അപ്പീൽ കൊടുക്കാത്തത് എന്ന് അവർ ചോദിക്കുന്നതിന്റെ അർത്ഥം മനസ്സിലാകുന്നില്ല. വിനാശകാലേ വിപരീത ബുദ്ധി, ഈ കേസ് ബിജെപിയെ തിരിഞ്ഞ് കൊത്തും. നരേന്ദ്രമോദിയും അമിത്ഷായും നേരിട്ട് തീരുമാനിച്ച് കൊടുക്കുന്ന കേസുകളാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ളതെല്ലാം. കേസിനെ രാഷ്ട്രീയമായി തന്നെയാണ് കോൺഗ്രസ് എടുത്തിരിക്കുന്നത്. ബിജെപി എത്രമാത്രം അടിക്കാൻ ശ്രമിക്കുന്നുവോ അത്രയും ശക്തിക്ക് തിരിച്ചടിച്ചു കൊണ്ട് രാഹുൽ ഗാന്ധി മുന്നോട്ട് വരും- എന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
Comments