ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിയായ സിബിഐയുടെ വജ്ര ജൂബിലി ആഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽവെച്ച് തപാൽ സ്റ്റാമ്പും സ്മാരകനാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്ക് ഡൽഹി വിജ്ഞാൻ ഭവനിൽവെച്ചാണ് ചടങ്ങ് നടക്കുന്നത്.
ചടങ്ങിൽവെച്ച് രാഷ്‌ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും സിബിഐയുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള മെഡലും നേടിയവരെ പ്രാധാനമന്ത്രി ആദരിക്കും. ഷിലോംഗ്, പൂനെ, നാഗ്പൂർഎന്നിവിടങ്ങളിലെ സിബിഐയുടെ പുതിയ ഓഫീസ് സമുച്ചയങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. സിബിഐയുടെ ട്വിറ്റർ ഹാൻഡിലിനും ഇന്ന് തുടക്കം കുറിയ്‌ക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയം പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസറ്റിഗേഷൻ 1963-ൽ സ്ഥാപിതമായത്. തുടക്കത്തിൽ, പരിമിതമായ അധികാരപരിധിയിൽ രൂപീകരിച്ച സിബിഐ അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും തടയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കാലക്രമേണ അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും പുറമെ വിവിധ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അധികാരമുള്ള ഇന്ത്യയിലെ ഏറ്റവും പ്രമുഖവും ബഹുമുഖവുമായ അന്വേഷണ ഏജൻസിയായി ഇത് വളർന്നു. പ്രധാനമന്ത്രിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഒരു ഡയറക്ടറുടെ നേതൃത്വത്തിൽ പേഴ്സണൽ് മന്ത്രാലയത്തിന്റെ അധികാരപരിധിയിലാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. ഉയർന്ന തലത്തിലുള്ള നിരവധി കേസുകൾ പരിഹരിക്കുന്നതിൽ ഈ ഏജൻസി നിർണായക പങ്ക് വഹിക്കുകയും ഇന്ത്യയിലെ നിയമപാലകരിൽ പൊതുജനവിശ്വാസം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.
Comments