ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുറിവേറ്റ് പാകിസ്താനികൾ. പഞ്ചാബിലെ ഷെർകോട്ടിൽ ഭക്ഷ്യ വിതരണകേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ പെട്ട് അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീകളുൾപ്പെടെയുള്ളവരുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഭക്ഷണത്തിനായി പൊറുതിമുട്ടിയ പാക് ജനങ്ങൾ പഞ്ചാബിലെ ഷോർകോട്ട് കാന്റിലെ സ്കൂളിൽ സൗജന്യ ഗോതമ്പ് പൊടി വാങ്ങാൻ എത്തിയിരുന്നു. സഹിക്കെട്ട് പോലീസുമായി ഇവർ വാക്കേറ്റത്തിലേർപ്പെട്ടു. ഇത് പ്രശ്നം വഷളാക്കുകയും സംഘർഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭക്ഷ്യ വിതരണത്തിനിടെയുണ്ടായ ഡസൻ കണക്കിന് ജനങ്ങളുടെ മരണ റിപ്പോർട്ടുകൾ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫിന്റെ (പിടിഐ) പ്രചാരണം മാത്രമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പ്രചരണങ്ങൾ. തിരക്കിൽപ്പെട്ട് മൂന്ന് മരണങ്ങൾ ഉണ്ടായെന്നും പഞ്ചാബ് കെയർടേക്കർ ഇൻഫർമേഷൻ മന്ത്രി ആമിർ മിർ പറഞ്ഞു.
ഏപ്രിൽ ഒന്നിന് ഗോതമ്പ്പൊടി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുസാഫർഗഡിൽ ജനങ്ങൾ റോഡ് ഉപരോധിച്ചിരുന്നു. കറാച്ചിയിലെ റേഷൻ വിതരണത്തിലെ തിക്കിലും തിരക്കിലും പെട്ട് 12-ഓളം പേരാണ് മരിച്ചത്. വർഷങ്ങളായുള്ള സാമ്പത്തിക ദുരുപയോഗവും രാഷ്ട്രീയ അസ്ഥിരതയും പാകിസ്താന്റെ സമ്പദ് വ്യവസ്ഥയെ തകർച്ചയുടെ വക്കിലേക്കാണ് തള്ളിയിട്ടത്. ഇത് ആഗോള ഊർജ്ജ പ്രതിസന്ധിയ്ക്കും വഴിവെച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ പൊതുവിതരണ കേന്ദ്രങ്ങളിലെ ഭക്ഷ്യ വിതരണത്തിലെ തിക്കിലും തിരക്കിലും പെട്ട് രാജ്യത്തെ ജനങ്ങളുടെ ജീവന് ആപത്താകുന്നസ്ഥതിയാണ് പാകിസ്താനിലുള്ളത്.
Comments