ന്യൂഡൽഹി: കഴിഞ്ഞ വർഷം വാരണാസിയിൽ നടന്ന കാശി-തമിഴ് സംഗമം രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശി-തമിഴ് സംഗമത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് തമിഴ്നാട് സ്വദേശികൾ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന് അദ്ദേഹം മറുപടി നൽകി. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിന് കാശി-തമിഴ് സംഗമം തന്നെ പ്രചോദിപ്പിച്ചിരിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി മറുപടി കത്തിൽ പറയുന്നത്.
കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി വാരണാസിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ‘കാശി തമിഴ് സംഗമം’ ഉദ്ഘാടനം ചെയ്തിരുന്നു. തമിഴ്നാടും കാശിയും തമ്മിലുള്ള പുരാതനമായ ബന്ധം വളർത്തുക, ആഘോഷിക്കുക, ചരിത്ര സ്മരണ സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. കാശി തമിഴ് സംഗമത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് തമിഴ്നാട്ടിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് പ്രധാനമന്ത്രിയ്ക്ക് കത്തുകൾ അയച്ചത്. മറുപടിയായി പ്രധാനമന്ത്രി കത്തെഴുതുകയും അവരെ ശ്രേഷ്ഠ ഭാരത’ത്തിന്റെ പതാകവാഹകരായി വിശേഷിപ്പിക്കുകയും ചെയ്തു.
ഈ പരിപാടിയിലൂടെ ജനങ്ങൾക്ക് കാശിയുടെ സംസ്കാരത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും അടുത്തിടപഴകാൻ അവസരം ലഭിച്ചതിന്റെ സന്തോഷവും പ്രധാനമന്ത്രി മറുപടി കത്തിൽ കുറിച്ചു. തമിഴ് ഭാഷയുടെ സൗന്ദര്യവും തമിഴ്നാടിന്റെ സംസ്കാരവും ഉൾപ്പെടെ വ്യക്തമാക്കുന്ന തമിഴ് സംഗമം അതിശയകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശി തമിഴ് സംഗമം ചരിത്രം ഓർമിപ്പിക്കുകയും ഇരു സംസ്ഥാനങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തെന്ന് പ്രധാനമന്ത്രി കുറിച്ചു.
Comments