പാലക്കാട്: പത്തിരിപ്പാല ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പാളിനെ സ്ഥലം മാറ്റിയ സർക്കാർ നടപടിയിൽ പ്രതിഷേധമറിയിച്ച് എബിവിപി. കലാലയങ്ങളെ ഏകാധിപത്യക്കോട്ടകളാക്കാനുള്ള എസ്എഫ്ഐയുടെ ആസൂത്രിത ശ്രമമാണ് നടക്കുന്നത്. എസ്എഫ്ഐയുടെ ഗുണ്ടകൾക്ക് വേണ്ടിയാണ് പ്രിൻസിപ്പാളെ സ്ഥലം മാറ്റിയത്. ഇടത് സർക്കാരിന്റെ ഭരണ തണലിൽ സംസ്ഥാനത്തെ കലാലയങ്ങളിലെല്ലാം അക്രമം അഴിച്ചുവിട്ട് ക്രമസമാധാനം തകർക്കുകയാണ് എസ്എഫ്ഐ എന്നും പ്രിൻസിപ്പാളിനെ സ്ഥലം മാറ്റിയ സർക്കാർ നടപടി പിൻവലിക്കണമെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.വി അരുൺ പറഞ്ഞു.
പാലക്കാട്, പത്തിരിപ്പാല ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പാളിനെ സ്ഥലം മാറ്റിയ സർക്കാർ നടപടി പിൻവലിക്കണം. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി കലാലയങ്ങളെ ഏകാധിപത്യക്കോട്ടകളാക്കാനുള്ള എസ്എഫ്ഐയുടെ ആസൂത്രിത ശ്രമമാണിത്. എസ്എഫ്ഐ ഗുണ്ടകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവാണ് കോളേജ് പ്രിൻസിപ്പാളുടെ സ്ഥലംമാറ്റം. കോളേജിലെ സമാധാനാന്തരീക്ഷം തകർത്ത് അക്രമം അഴിച്ച് വിട്ട എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കോളേജ് യൂണിയനിലുള്ള 9-ഓളം പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുറത്തു നിന്നെത്തിയ എസ്എഫ്ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രശ്നം പരിഹരിക്കാനെത്തിയ സിപിഎം എംഎൽഎ ശാന്തകുമാരി എസ്എഫ്ഐ ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത് എന്നത് ലജ്ജാകരമാണ്. ഇടത് സർക്കാരിന്റെ ഭരണ തണലിൽ സംസ്ഥാനത്തെ ക്യാപസുകളിലെല്ലാം അക്രമം അഴിച്ചുവിട്ട് ക്രമസമാധാനം തകർക്കുന്ന കാഴ്ചയാണ് നാം കണ്ടു വരുന്നത്. ഇടത് സംഘടനകൾക്കെതിരെ പ്രതികരിച്ചാൽ സ്ഥലം മാറ്റുന്നതും, ജോലിയിൽ നിന്നും പുറത്താക്കുന്നതും സർക്കാർ ഉദ്ദോഗസ്ഥരുടെ വായടപ്പിക്കാനുള്ള സർക്കാരിന്റെ ഫാസിസ്റ്റ് നയമാണ്. കെഎസ്ആർടിസി ജീവനക്കാരി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചതിൽ സ്ഥലം മാറ്റിയതും, കോളേജ് പ്രിൻസിപ്പാളിന്റെ സ്ഥലമാറ്റവും ഉദാഹരണങ്ങളാണ്. അതിനാൽ കെഎസ്ആർടിസി ജീവനക്കാരിയുടെ ഉത്തരവ് റദ്ദ് ചെയ്ത പോലെ പ്രിൻസിപ്പാളിനെ സ്ഥലം മാറ്റിയ സർക്കാർ നടപടി എത്രയും പെട്ടെന്ന് പിൻവലിക്കണം എന്നും എബിവിപി ആവശ്യപ്പെട്ടു.
Comments