വാഷിംഗ്ടൺ: അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് ദക്ഷിണ ടിബറ്റ് എന്ന് അവകാശപ്പെട്ടുകൊണ്ട് ചൈന മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി അമേരിക്ക രംഗത്ത്. പ്രദേശങ്ങളുടെ പേരുമാറ്റി പ്രാദേശിക അവകാശവാദങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ശക്തമായി എതിർക്കുന്നതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ടിബറ്റിന്റെ തെക്കൻ ഭാഗമെന്ന് അവകാശപ്പെട്ടുകൊണ്ട് അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേരുകൾ കൂടി ചൈന ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ഈ 11 സ്ഥലങ്ങളുടെ ഔദ്യോഗിക പേരുകൾ ചൈനയുടെ സിവിൽ കാര്യ മന്ത്രാലയം ഞായറാഴ്ച പുറത്ത് വിട്ടിരുന്നു. ഇത് മൂന്നാം തവണയാണ് ചൈന ഏകപക്ഷീയമായി അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്യുന്നത്. 2017 ഏപ്രിലിലും, 2021 ഡിസംബറിലും ചൈന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു.
ചൈനയുടെ ഈ നടപടിയിൽ ഇന്ത്യ കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. യാഥാര്‍ത്ഥ്യത്തെ ഒരു തരത്തിലും മാറ്റാനാകില്ല എന്നാണ് ഇന്ത്യ പറഞ്ഞത്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും എന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ചൈനയുടെ ഏകപക്ഷീയമായ തീരുമാനത്തെ ഞങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
Comments