ജോഹന്നാസ്ബർഗ്: കോക്പിറ്റിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തിരമായി ഇറക്കി. നാല് യാത്രക്കാർ മാത്രമുണ്ടായിരുന്ന ചെറുവിമാനത്തിലാണ് പാമ്പ് കയറിയത്. മൂർഖൻ പാമ്പിനെ കണ്ടിട്ടും മനോദൈര്യം കൈവിടാതെ സുരക്ഷിതമായി വിമാനം നിലത്തിറക്കിയ ദക്ഷിണാഫ്രിക്കൻ പൈലറ്റ് റുഡോൾഫ് എറാസ്മസിന് അഭിനന്ദന പ്രവാഹമാണ്.
വോസ്റ്ററിൽ നിന്ന് നെൽസ്പ്രൈറ്റിലേയ്ക്കുള്ള യാത്രയിലാണ് പൈലറ്റ് കോക്പിറ്ററിൽ പാമ്പിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വിമാനം പറത്തുന്ന സമയത്ത് താൻ ഇരിക്കുന്നതിന് സമീപത്ത് വെള്ളക്കുപ്പി കരുതാറുണ്ടെന്ന് പൈലറ്റ് പറഞ്ഞു. സംഭവസമയത്ത് ഇടുപ്പിന്റെ ഭാഗത്ത് തണുപ്പ് തോന്നിയതിനെ തുടർന്ന് വെള്ളം ലീക്കായോ എന്ന് നോക്കിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്.
യാത്രക്കാരെ വിവരം അറിയിച്ച് പരിഭ്രാന്തരാക്കണ്ട എന്നാണ് ആദ്യം കരുതിയത് എന്ന് പൈലറ്റ് പറഞ്ഞു. എന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് അവരെ ആറിയിക്കണമെന്ന് തോന്നി. തുടർന്ന് വിമാനമത്തിൽ പാമ്പുണ്ടെന്ന വിവരം യാത്രക്കാരെ അറിയുക്കുകയായിരുന്നു. വെൽകോം വിമാനത്താവളത്തിന് സമീപം പറക്കുന്നതിനിടെയാണ് പാമ്പിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടർന്ന് ജോഹനസ്ബർഗിലെ എയർ കൺട്രോൾ ടവറിൽ വിവരം അറിയിക്കുകയും വമാനം താഴെ ഇറക്കുകയുമായിരുന്നു.
വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ യാത്രക്കാരെ ഇറക്കി പരിശോധന നടത്തി. തന്റെ സീറ്റിനു താഴെ പാമ്പിനെ കണ്ടെന്ന് പൈലറ്റ് പറഞ്ഞു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പാമ്പിനെ കാണാതായി. എഞ്ചിനീയർമാർ വിമാനത്തിന്റെ ഭാഗങ്ങൾ അഴിച്ച് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പരിശോധന അടുത്ത ദിവസവും തുടരുമെന്ന് പൈലറ്റ് പറഞ്ഞു.
Comments