ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ഹെറോയിൻ വേട്ട. രാജ്യാന്തര വിപണിയിൽ 70 കോടി രൂപ വിലമതിക്കുന്ന 11 കിലോ ഹെറോയിനാണ് പോലീസ് പിടിച്ചെടുത്തത്. പാകിസ്താൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 11,82,500 രൂപയും പിടിച്ചെടുത്തു. കശ്മീർ പോലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഹെറോയിൻ വേട്ടയുടെ വിവരം പുറത്തുവിട്ടത്.
രഹസ്യ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശ്രീനഗർ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കള്ളക്കടത്തുകാരായ സജ്ജാദ് അഹമ്മദ് ബദാന, സഹീർ അഹമ്മദ് തഞ്ച് എന്നീ പാകിസ്താൻ സ്വദേശികൾ പിടിയിലാകുന്നത്. കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും ഗുലാം മുഹമ്മദ് ദാർ ആർ/ഒ കുർസൂ രാജ്ബാഗിലുള്ള ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്ത് താമസിക്കുന്നവരാണ്.
പ്രാഥമിക ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് കയറ്റുമതി പാകിസ്താനിൽ നിന്നാണെന്ന് കണ്ടെത്തി. കേസ് വളരെ വിശദമായി അന്വേഷിക്കുകയാണെന്ന് കാശ്മീർ എഡിജിപി പറഞ്ഞു. ജമ്മു കശ്മീരിന്റെയും പഞ്ചാബിന്റെയും അതിർത്തികളിലൂടെ ഇന്ത്യയിലേയ്ക്ക് പാകിസ്താൻ വൻ തോതിൽ മയക്കു മരുന്ന് കടത്താൻ ശ്രമിക്കുന്നുണ്ട്. പാകിസ്താൻ പൗരന്മാർ വൻതോതിൽ മയക്കുമരുന്നിന് അടിമപ്പെട്ടിരിക്കുകയാണ്. സമീപ വർഷങ്ങളിൽ പഞ്ചാബിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നുണ്ട്.
ബിഎസ്എഫിന്റെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും സഹായത്തോടെ ഇന്ത്യൻ സർക്കാർ മയക്കുമരുന്ന് മാഫിയയെ തടയാൻ തീവ്രമായ ശ്രമം നടത്തുകയാണ്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സമീപകാല പ്രവർത്തനം തന്നെ ഉദാഹരണം. അടുത്തിടെ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻസിബി) ഡാർക്ക്നെറ്റിലും ക്രിപ്റ്റോകറൻസികളിലും മയക്കുമരുന്ന് വ്യാപാരം നടത്തിയ ഒരു ആഗോള ക്രിമിനൽ ഓർഗനൈസേഷനെ തകർത്തിരുന്നു.
Comments