തിരുവനന്തപുരം : വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി. കെഎസ്ഇബി ലൈൻമാനായിരുന്ന മുട്ടുക്കോണം സ്വദേശി അജീഷ് കുമാറിനാണ് കോടതി മൂന്ന് വർഷം തടവും 20,000 രൂപ പിഴയും വിധിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൾ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2016 ഏപ്രിലിലാണ് കോസിനാസ്പദമായ സംഭവം നടക്കുന്നത്. വീടിന് സമീപത്ത് വൈദ്യുതി കണക്ഷൻ ശരിയാക്കുന്നതിന് എത്തിയതായിരുന്നു അജീഷ് കുമാർ. എന്നാൽ കുട്ടിയുടെ വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയതോടെ അതിക്രമിച്ച് വീട്ടിൽ കയറി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. കേസിന്റെ വിചാരണ വേളയിൽ മൊഴി നൽകിയവരെല്ലാം കൂറുമാറിയിരുന്നു.
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന നിയമത്തിലെ വകുപ്പുകൾ പ്രകാരം പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴ ശിക്ഷയും, വീട്ടിലേക്ക് അതിക്രമിച്ച് കയറിയെന്ന കുറ്റത്തിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രാകാരം മൂന്ന് മാസം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കെട്ടിവെക്കുന്ന പിഴത്തുക 20,000 രൂപ നഷ്ടപരിഹാരമായി അതിജീവിതയ്‌ക്ക് നൽകണമെന്നും തുക കെട്ടിവെക്കാൻ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ പ്രതി ആറ് മാസം കൂടുതലായി കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ സൂചിപ്പിക്കുന്നു.
Comments