ചെന്നൈ : തേനി ജില്ലയിലെ കമ്പം മേഖലയിലുള്ള കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി. കർഷകരുടെ നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുന്തിരിയെ തേടി അംഗീകാരം എത്തിയിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകത, പരമ്പരാഗത മേന്മ, ദേശപരമായ സവിശേഷത എന്നിവ പരിഗണിച്ച് മികച്ച ഗും നിലവാരവും തനിമയും നിലനിർത്തുന്ന ഉത്പന്നങ്ങൾക്കാണ് ഭൗമസൂചിക പദവി നൽകുന്നത്. ആത്തൂർ വെറ്റില, മാർത്താണ്ഡത്തെ തേൻ, മണപ്പാറയിലെ മുറുക്ക് എന്നിവയ്ക്കൊപ്പമാണ് കമ്പത്തെ മുന്തിരിയും പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
മുന്തിരിയുടെ കയറ്റുമതിയിൽ മുന്നിലുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നാൽ നവംബർ മുതൽ ഏപ്രിൽ വരെ മാത്രമാണ് ഇവിടെ നിന്നും മുന്തിരി ലഭിക്കുന്നത്. കൂടാതെ ഇവിടെ വർഷത്തിൽ ഒരു തവണ മാത്രമാണ് വിളവെടുപ്പ് നടക്കുന്നത്. എന്നാൽ കമ്പം മേഖലയിൽ വർഷത്തിൽ മൂന്ന് തവണ വിളവെടുപ്പ് നടത്താൻ കർഷകർക്ക് സാധിക്കാറുണ്ട്.
പശ്ചിമ ഘട്ടത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ ഇവിടുത്തെ താപനില, മണ്ണ്, വെള്ളം എന്നിവയെല്ലാം അനുകൂല ഘടകമായതിനാലാണ് വർഷത്തിൽ മൂന്ന് തവണ വിളവെടുപ്പിന് സാധ്യമാകുന്നത്. തേനി ജില്ലയിലെ ലോവർ ക്യാമ്പ് മുതൽ ചിന്നമന്നൂർ വരെ ആയിരക്കണക്കിന് ഏക്കർ പ്രദേശത്താണ് മുന്തിരിക്കൃഷി ചെയ്യുന്നത്. ചിന്നമന്നൂർ ആനമലയൻപട്ടി പ്രദേശങ്ങളിൽ രണ്ടായിരത്തോളം ഹെക്ടർ വരെ ഇവിടെ കറുത്ത മുന്തിരി കൃഷി ചെയ്തിട്ടുണ്ട്. ഭൗമ സൂചിക പദവി ലഭിച്ചതോടെ കയറ്റുമതിയിൽ വർദ്ധനവുണ്ടാകുമെന്നും മികച്ച വില ലഭിക്കുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ.
Comments