2024-ലെ തിരഞ്ഞെടുപ്പിൽ 300-ൽ അധികം ലോക്സഭ സീറ്റുകളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തുടനീളമുള്ള പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കൊപ്പം തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തിരികെയത്തുമെന്നാണ് അമിത് ഷാ അസമിൽ സംവദിക്കവെ പറഞ്ഞത്.
വടക്കു കിഴക്കൻ സംസ്ഥാനമായ അസമിലെ 14 ലോക്സഭ സീറ്റുകളിൽ 12-ലും ബിജെപി വിജയിക്കുമെന്ന് ദിബ്രുഗഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 300-ൽ അധികം സീറ്റുകൾ നേടി തുടർച്ചയായി മൂന്നാം തവണയും നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദിബ്രൂഗഡിലെ ബിജെപി ഓഫീസിനും അമിത് ഷാ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു.
ഒരു കാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസിന്റെ കോട്ടയായി കണക്കാക്കിയിരുന്നു. എന്നാൽ രാഹുലിന്റെ ഭാരത് ജോഡോ യാത്ര വിഫലമാണെന്ന് തെളിയിക്കുന്നതായിരുന്നു മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ കോൺഗ്രസ് തീർത്തും പരാജയപ്പെട്ടിരുന്നു.
മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ ഈയടുത്താണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ഇതിന് പിന്നാലെ തന്നെ ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരിക്കുകയും മറ്റ് രണ്ട് സംസ്ഥാനങ്ങൾ സഖ്യകക്ഷികളുമായി ചേർന്ന് ബിജെപി അധികാരത്തിൽ വരികയും ചെയ്തു.
വിദേശ മണ്ണിൽ പോലും രാജ്യത്തെ അധിക്ഷേപിച്ചാണ് രാഹുൽ സംസാരിച്ചത്. നുണകൾ പ്രചരിപ്പിച്ച് രാജ്യത്തെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നത് തുടർന്നാൽ രാജ്യത്ത് നിന്ന് കോൺഗ്രസിനെ തുടച്ച് നീക്കുമെന്നും അമിത് ഷാ പറഞ്ഞു. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ രാഹുൽ നടത്തിയ വിവാദ പരാമർശത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയെ എത്രമാത്രം ഇകഴ്ത്തി സംസാരിക്കുന്നുവോ അത്രത്തോളം ബിജെപി വളരുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.
Comments