ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയും ഗോവയിലെ മുൻ മുഖ്യമന്ത്രിയുമായ ലൂയിസിഞ്ഞോ ഫലീറോ രാജ്യസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവെച്ചു. തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടിയെന്ന പദവി നഷ്ടമായതിന് തൊട്ടുപിന്നാലെയാണ് എംപിയുടെ രാജി. ഗോവയിലെ നാവെലിമിൽ ഏഴ് തവണ എംഎൽഎയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ഗോവ തിരഞ്ഞെടുപ്പിൽ ഗോവ ഫോർവേഡ് പാർട്ടിയുടെ നേതാവ് വിജയ് സർദേശായിക്കെതിരെ മത്സരിക്കാൻ വിസമ്മതിച്ചതിൽ പാർട്ടിക്ക് അദ്ദേഹത്തോട് അതൃപ്തിയുണ്ടായിരുന്നു. 2021-ൽ ഗോവയിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം നടത്തിയ ശേഷം 2026-ൽ കാലാവധി അവസാനിക്കുന്ന അന്നത്തെ രാജ്യസഭാ എംപി അർപിത ഘോഷിനോട് രാജിവയ്‌ക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഫലീറോയെ ഉപരിസഭയിലേക്ക് അയയ്‌ക്കുകയും ചെയ്തിരുന്നു.
2022-ലെ ഗോവ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനത്തെ തുടർന്നാണ് ഫലീറോ പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് ഗോവയിലെ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് തൃണമൂൽ നേതൃത്വം അദ്ദേഹത്തെ മാറ്റിനിർത്തുകയായിരുന്നു.
Comments