പട്‌ന: ബിഹാറിലെ ജയപ്രകാശ് നാരായൺ എയർപോർട്ടിന് നേരെ ബോംബ് ഭീഷണി. പട്‌ന വിമാനത്താവളത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഫോണിലൂടെയായിരുന്നു എത്തിയത്. ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. രാവിലെ 10.47-നായിരുന്നു ഭീഷണി കോൾ എത്തിയത്. എയർപോർട്ടിന് അകത്തും പുറത്തും പോലീസ് പരിശോധന നടത്തുന്നുണ്ട്.
ഇതിനിടെ ഡൽഹിയിലെ സ്‌കൂളിന് നേരെയും ബോംബ് ഭീഷണി ഉയർന്നിരുന്നു. വിദ്യാർത്ഥികളെ ഉടൻ തന്നെ ഒഴിപ്പിക്കുകയും ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായാണ് പോലീസിന്റെ വിശദീകരണം. സ്‌കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഇ-മെയിൽ സന്ദേശമായിരുന്നു ലഭിച്ചിരുന്നത്. സ്‌കൂൾ അധികൃതർക്കായിരുന്നു ഇ-മെയിൽ വന്നത്. രാവിലെ 10.49നായിരുന്നു സംഭവം. രണ്ട് ഭീഷണി സന്ദേശത്തിന് പിറകിലും ഒരാൾ തന്നെയാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
Comments