അമൃത്സർ: ബട്ടിൻഡ മിലിട്ടറി സ്റ്റേഷനിൽ അപ്രതീക്ഷ വെടിവെയ്പ്പ് നടത്തിയത് വെള്ള കുർത്തയും പൈജാമയും ധരിച്ചെത്തിയ രണ്ട് പേർ. ആയുധ ധാരികളായ ഒരാളുടെ കൈവശം ഇൻസാസ് റൈഫിളും മറ്റെയാളുടെ കയ്യിൽ മൂർച്ചയുള്ള കോടാലിയുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെയുണ്ടായ വെടിവെപ്പിൽ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നീ ജവാൻമാരുടെ ജീവനാണ് നഷ്മായത്. അക്രമകാരികൾ വെടിയുതിർത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറൻസിക് പരിശോധന നടക്കുകയാണ്. എന്നാൽ പ്രതികളെ ആരെയും പിടികൂടിയിട്ടില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നൽകി. സംഭവത്തിന് പിന്നാലെ ദ്രുത പ്രതികരണ സംഘങ്ങളെ വിന്യസിച്ചതായും പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചതായും സൈന്യം അറിയിച്ചു.
പുലർച്ചെ നാലരയ്ക്കാണ് ബട്ടിൻഡ സൈനിക കേന്ദ്രത്തിലെ ആർട്ടിലറി യൂണിറ്റിൽ വെടിവയ്പ്പുണ്ടായത്. കേന്ദ്രത്തിലെ ഓഫീസേഴ്സ് മെസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്. സാധാരണ വസ്ത്രം ധരിച്ച് എത്തിയ ഇവർ മുഖം മൂടിയും അണിഞ്ഞിരുന്നു. ആക്രമണത്തിന് ശേഷം ഇരുവരും ബാരക്കിന് സമീപമുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല.
Comments