ഇറ്റാനഗർ: ഭാരതം പ്രാണന് തുല്യം. അതിർത്തി കടക്കുന്നവർ അതിന്റെ വിലയറിയുമെന്ന് അരുണാചലിലെ അതിർത്തിഗ്രാമങ്ങൾ. അരുണാചലിലെ 11 സ്ഥലങ്ങളുടെ പേര് മന്ദാരിൻ ഭാഷയിൽ പുനർനാമകരണം ചെയ്യാൻ ചൈന ശ്രമിച്ച നടപടിയിലാണ് പ്രതിഷേധം ഉയർന്നത്. ചങ്ലാങ് ജില്ലയിലെ മിയാവോ ഗ്രാമത്തിലാണ് പ്രതിഷേധവുമായി ഗ്രാമീണർ അണി നിരന്നത്. ദേശീയ പതാകയുമേന്തിയായിരുന്നു പ്രകടനം.
ഇന്ത്യ പ്രാണന് തുല്യമെന്ന് എഴുതിയ പ്ലക്കാർഡുകളുമായാണ് ഗ്രാമീണർ പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ താക്കീത് നൽകികൊണ്ടുള്ള മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് ആളുകളാണ് ഒത്തുകൂടിയത്.
അരുണാചൽ പ്രദേശിനെ ‘സാങ്നാൻ’ എന്ന് വിളിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളിലൂടെ ചൈന ആപത്ത് ക്ഷണിച്ച് വരുത്തുകയാണ്. അരുണാചലിനെ പിടിച്ചെടുക്കാമെന്ന് മോഹം ഒരിക്കിലും നടക്കില്ല. ടിബറ്റുകാരുടെ സ്ഥിതിയെക്കുറിച്ച് ഞങ്ങൾക്കറിയാം. ചൈനീസ് ഭരണകൂടം അവരെ അടിച്ചമർത്തുകയാണ്, പ്രതിഷേധക്കാർ വിളിച്ചു പറഞ്ഞു.
മിയാവോവിന് സമീപമുള്ള കിബിത്തു ഗ്രാമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എത്തിയത് വൻ ആവേശമാണ് പ്രദേശവാസികൾക്ക് സമ്മാനിച്ചത്. വൈബ്രന്റ് വില്ലേജ് പ്രഖ്യാപനത്തിനാണ് ആഭ്യന്ത രമന്ത്രി എത്തിയത്.
അരുണാചൽപ്രദേശിൽ 90,000 ചതുരശ്ര കിലോമീറ്റർ തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തിന്റെ മറപിടിച്ചാണ് പേരുമാറ്റ നീക്കം നടത്തിയത്. പേര് മാറ്റിയാൽ സത്യം മാറുമെന്നാണ് നുണമാത്രം പറയുന്ന ചൈനക്കാരുടെ ധാരണയെന്ന്
വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പരിഹസിച്ചു. 2021-ൽ അരുണാചലിലെ 15 സ്ഥലങ്ങളിലും 2017-ൽ ആറ് സ്ഥലങ്ങളിലും സമാനമായ രീതിയിൽ പേരുമാറ്റത്തിന് ചൈന മുതിർന്നിരുന്നു.
Comments