തിരുവനന്തപുരം: വിദേശത്ത് നിന്നും വിദ്യാർത്ഥികൾ കേരളത്തിൽ വന്ന് പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും നടപ്പാക്കും. കേരളത്തിൽ നിന്നും നാലു ശതമാനത്തോളം വിദ്യാർത്ഥികൾ ഓരോ വർഷവും ഉപരിപഠനത്തിന് വിദേശരാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. മാറുന്ന കാലത്തിനനുസരിച്ചു കുട്ടികൾ ലോകകാര്യങ്ങൾ അതിവേഗം ഉൾക്കൊള്ളുന്നുണ്ടെന്നും അതിനാലാണ് സംസ്ഥാനത്തിന്റെ പുറത്തേയ്ക്ക് പഠനത്തിനായി പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി ‘നാം മുന്നോട്ട്’–ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാക്കും. സർക്കാർതലത്തിൽ ഇതിനു നടപടി ആരംഭിച്ചിട്ടുണ്ട്. ഉപരിപഠനത്തിനായി ധാരാളം വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശത്തു നിന്ന് വിദ്യാർത്ഥികൾ വൈകാതെ കേരളത്തിലേക്കുമെത്തും. കേരളത്തിൽ നിന്ന് നാലു ശതമാനത്തോളം വിദ്യാർഥികൾ ഓരോ വർഷവും ഉപരിപഠനത്തിന് വിദേശരാജ്യങ്ങളിലേക്ക് പോകുന്നുവെന്നാണ് കണക്ക്. ഇക്കാര്യത്തിൽ വലിയ ഉത്കണ്ഠ വേണ്ട. ലോകം കുട്ടികളുടെ കയ്യിലാണ്.
ഉപരിപഠനത്തിന് എവിടെ പോകണമെന്നും ഏതു സ്ഥാപനത്തിൽ പഠിക്കണമെന്നുമൊക്കെ ചെറുപ്പം മുതലേ അവരുടെ മനസിലുണ്ട്. മാറുന്ന കാലത്തിനനുസരിച്ചു കുട്ടികൾക്ക് ലോകകാര്യങ്ങൾ അതിവേഗം ഉൾക്കൊള്ളാനും കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി അവർ സംസ്ഥാനത്തിന് പുറത്തേക്ക് പഠനത്തിനും ജോലിക്കും പോകാൻ തത്പരരുമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി കേരളത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാക്കും. ഇതാണ് സർക്കാരിന്റെ ലക്ഷ്യം. അതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. സർവകലാശാലകളെയും കലാലയങ്ങളെയും ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments