ദുബായ്: ദെയ്റ നായിഫിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ്, ഭാര്യ ജിഷി എന്നിവരാണ് മരിച്ച മലയാളികൾ. രണ്ട് തമിഴ്നാട് സ്വദേശികളും മരിച്ചിട്ടുണ്ട്. പാകിസ്താൻ നൈജീരിയൻ സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു.
നായിഫ് ഫിർജ് മുറാറിലെ കെട്ടിടത്തിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. പുക ശ്വസിച്ചാണ് റിജേഷും ജീഷിയും മരിച്ചതെന്നാണ് നിഗമനം. ഇവർ താമസിച്ചിരുന്ന മുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്.
തീപിടുത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചവരിൽ പെടുന്നു. മൃതദേഹങ്ങൾ ദുബായ് പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തീപിടിത്തത്തിൽ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു.
ദുബായിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇപ്പോൾ തീപിടിത്തമുണ്ടായയിടം. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ പൊലീസും സിവിൽ ഡിഫൻസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ക്രെയിനുപയോഗിച്ചാണ് കെട്ടിടത്തിൽ താമസിക്കുന്ന മറ്റുള്ളവരെ പുറത്തിറക്കിയത്. കെട്ടിടത്തിലെ തീ പൂർണമായും അണച്ചിട്ടുണ്ട്. കെട്ടിടത്തിലെ താമസക്കാരെ മുഴുവൻ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
Comments