കണ്ണൂര്‍ : വന്ദേഭാരത് എക്സ്പ്രസ് സില്‍വര്‍ ലൈനിന് ബദലാവില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് മലയാളിയുടെ അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ധര്‍മ്മടം മണ്ഡലത്തിൽപ്പെട്ട കാടാച്ചിറ ടൗണ്‍ സൗന്ദര്യവത്കരണം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
റെയില്‍വേയ്‌ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന സംസ്ഥാനമാണ് കേരളം. പുതിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ട്രെയിനുകള്‍ അനുവദിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണ്. എത്രയോ കാലത്തിനുശേഷം ഇത്തരം ഒരു ട്രെയിന്‍ കേരളത്തിന് അനുവദിച്ചത് സന്തോഷകരമാണ്.
എന്നാൽ വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ സില്‍വര്‍ ലൈനിന് ഒരിക്കലും പകരമാകില്ല . ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തിന് ദേശീയപാത 66-ന്റെ വികസനവും തീരദേശ പാതയും മലയോര പാതയും വലിയ ആശ്വാസമാണ്. എന്നാല്‍, സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അനിവാര്യമാണ്.
ദേശീയപാതാ വികസനം കൊണ്ട് മാത്രം നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല എന്ന ബോധ്യത്തില്‍ നിന്നാണ് സില്‍വര്‍ ലൈന്‍ എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്നത്. സില്‍വര്‍ ലൈന്‍ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മൂന്നു മിനിറ്റ് ഇടവിട്ട് ഒരു ട്രെയിന്‍ എന്ന നിലയിലേക്ക് മാറ്റാന്‍ കഴിയും. ഇന്റര്‍സിറ്റി സംവിധാനം ഇടയ്‌ക്കിടെ കൊണ്ടുവരാന്‍ പറ്റും. വളരെ കുറഞ്ഞ സമയംകൊണ്ട് സില്‍വര്‍ ലൈനില്‍ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്ക് എത്താന്‍ കഴിയും.
കേന്ദ്ര ഫണ്ട് ലഭ്യമായാലും ദേശീയപാതയുടെ വികസനം പ്രായോഗികമായി നടപ്പിലാക്കേണ്ടത് സംസ്ഥാന ഗവണ്‍മെന്റാണ്. ദേശീയപാതാ വികസനം സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയാണ്. കേരളത്തിലെ ജനങ്ങള്‍ കൊടുക്കുന്ന നികുതിപ്പണമാണ് കേന്ദ്രസര്‍ക്കാര്‍ തിരിച്ചുതരുന്നത്. അത് ആരുടെയും ഔദാര്യമല്ല. അത് യാഥാര്‍ത്ഥ്യമാക്കാനാണ് എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടതെന്നുമാണ് മുഹമ്മദ് റിയാസിന്റെ പ്രസ്താവന.
Comments