കോഴിക്കോട്: പന്തീരങ്കാവിൽ കമ്യൂണിസ്റ്റ് ഭീകരൻ പിടിയിൽ. പീപ്പിൾസ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മേഖലാ കമാന്‍ഡര്‍ അജയ് ഒറോണാണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡ് പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പന്തീരങ്കാവ് കൈമ്പാലത്ത് അതിഥിതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിൽ രാത്രി നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയിലെടുത്തത്.
തോക്ക് കൈവശം വച്ചതിന് അജയ് ഒറോണയെ ജാർഖണ്ഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി കഴിഞ്ഞ ഒരു മാസമായി ഒളിവിൽ കഴിഞ്ഞിരുന്നത് കേരളത്തിലായിരുന്നു. ജാര്‍ഖണ്ഡില്‍ റോഡ് നിര്‍മ്മാണ യന്ത്രങ്ങള്‍ തീവച്ച് നശിപ്പിച്ച സംഭവത്തിന്റെ പ്രധാന ആസൂത്രകൻ ഇയാളെന്നാണ് കരുതപ്പെടുന്നത്. കേരളത്തിൽ വെച്ചാണ് ഇയാൾ പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നിഗമനം.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല് മീണ, ഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവര്‍ സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിയെ ജാര്‍ഖണ്ഡില്‍നിന്ന് എത്തിയ മൂന്നംഗ പോലീസ് സംഘം തിരികെ കൊണ്ടുപോയി.
Comments