കൊൽക്കത്ത: ശാരദാ ചിട്ടിഫണ്ട് കേസിൽ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി. സിബിഐ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും അഴിമതിക്കഥകൾ ഇനിയും പുറത്തുവരാനുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.
തൃണമൂൽ നേതാക്കൾ തങ്ങൾക്കെതിരായ കേസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നതായും അതിനാൽ ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യമാണെന്നും സുവേന്ദു അധികാരി പറഞ്ഞു. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ മമതയെ ചോദ്യം ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ധ്യാപക നിയമനക്കേസിൽ തൃണമൂൽ ദേശീയ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ തെളിവുകൾ പുറത്തുവന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ പാർട്ടി നടപടി എടുക്കുന്നില്ലെന്നും സുവേന്ദു അധികാരി ആരാഞ്ഞു. താൻ പറയുന്നത് തെറ്റാണെങ്കിൽ എന്തുകൊണ്ട് അവർ തനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്നും അധികാരി ചോദിച്ചു.
ബിജെപിയെ പോലെ ശക്തമായ ഒരു പ്രതിപക്ഷത്തെ തൃണമൂൽ നേരിട്ടിട്ടില്ല. തങ്ങൾ നിരന്തരം മമതയുടെ അഴിമതിക്കേസുകൾ പുറത്തുകൊണ്ടുവരുന്നു. തൃണമൂൽ കോൺഗ്രസിനെതിരെ പോരാടാൻ തങ്ങൾക്ക് 70 എംഎൽഎമാർ ധാരാളമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments