തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടത് കേരള പോലീസാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാഭീഷണിയാണ് കേരളത്തിൽ. പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയവരിൽ ഭരണകക്ഷിയിലെ ഒരു സംഘടനയും ഉണ്ടെന്നത് ഗൗരവകരമാണ്. ഇതിൽ സർക്കാരും സിപിഎമ്മും മറുപടി പറയണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പോലീസ് ഇടപെട്ടാണ് മാദ്ധ്യമങ്ങളിൽ വാർത്ത നൽകിയിരിക്കുന്നത്. ഭീഷണിക്കത്ത് പോലീസിന് കൈമാറിയിട്ട് ഒരാഴ്ചയോളമായി. പ്രധാനമന്ത്രി വരുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ കത്ത് പുറത്തുവിട്ടതിൽ ദുരൂഹതയുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മതമൗലികവാദികൾ സുരക്ഷാഭാഷണി മുഴക്കി എന്നത് ഗൗരവകരമായ കാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു. പിഡിപി, പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ സംഘടനകളുടെ പേരുകളാണുള്ളത് റിപ്പോർട്ടിലുള്ളത്. പേരുകൾ പുറത്തുവിട്ട പോലീസ് തന്നെയാണ് ഇവരെ സംരക്ഷിക്കുന്നത്. സുരക്ഷാഭീഷണിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നിൽ പോലീസ് ബുദ്ധിയാണോ അതോ മറ്റാരെങ്കിലുമാണോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. എന്തൊക്കെ വന്നിരുന്നാലും നിശ്ചയിച്ച പ്രകാരം തന്നെ പരിപാടികൾ നടക്കും. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം വൻ വിജയമായിരിക്കുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാഭീഷണി നിലനിൽക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇസ്ലാമിക സംഘടനകളിൽ നിന്നും കമ്മ്യൂണിസ്റ്റ് ഭീകര സംഘടനകളിൽ നിന്നും ഭീഷണിയുണ്ടെന്നായിരുന്നു റിപ്പോർട്ട്.
Comments