ന്യൂഡൽഹി: സുഡാനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിനായി വ്യോമ-നാവിക സേനകളോട് സജ്ജമായിരിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. വ്യോമ മാർഗ്ഗമുള്ള ഒഴിപ്പിക്കൽ ശ്രമകരമായതിനാൽ കടൽ മാർഗമുള്ള രക്ഷാദൗത്യത്തിനും സർക്കാർ പദ്ധതിയിടുന്നുണ്ട്. സൗദിയിലേക്കോ ഈജിപ്തിലേക്കോ ഇന്ത്യൻ പൗരന്മാരെ എത്തിച്ച ശേഷം അവിടെ നിന്നും വിമാന മാർഗ്ഗം ഇന്ത്യയിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്.
രക്ഷാദൗത്യ പദ്ധതികൾ തയ്യാറാക്കാൻ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി രക്ഷാദൗത്യം നടത്താനുള്ള പദ്ധതികൾ യോഗത്തിൽ നിർദ്ദേശിച്ചു. സാഹചര്യം ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. വിദേശകാര്യമന്ത്രി, വ്യോമ-നാവികസേന മേധാവിമാർ, സുഡാൻ അംബാസിഡർ, നയതന്ത്രപ്രതിനിധികൾ എന്നിവരും ഉന്നതതലയോഗത്തിൽ പങ്കെടുത്തു.
രക്ഷാദൗത്യത്തിനായി അമേരിക്ക, ബ്രിട്ടൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. മൂവായിരം ഇന്ത്യക്കാരാണ് സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് കണക്ക്.
Comments