തിരുവനന്തപുരം: ഡിവൈഎഫ്ഐ സംഘടിപ്പിച്ച യംഗ് ഇന്ത്യ പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ പരിപാടി തിരുവനന്തപുരത്ത് ചോദ്യങ്ങൾ ചോദിക്കാതെ അവസാനിപ്പിച്ചു. തിരുവനന്തപുരം ശംഖുമുഖത്ത് സംഘടിപ്പിച്ച പരിപാടിയാണ് പ്രധാന അജണ്ടയായ ചോദ്യം ചോദിക്കൽ നടത്താൻ സാധിക്കാതെ പൊളിഞ്ഞത്. ഉദ്ഘാടകനായെത്തിയ ഇപി ജയരാജന്റെ പ്രസംഗം നീണ്ടുപോയതാണ് പരിപാടി പൊളിയാനുള്ള കാരണമെന്നാണ് ലഭിക്കുന്ന വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ പങ്കെടുക്കുന്ന യുവം പരിപാടിയുടെ ബദൽ എന്ന നിലയ്ക്കായിരുന്നു യംഗ് ഇന്ത്യ പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ എന്ന പരിപാടി വിവിധ ജില്ലകളിലായി ഡിവൈഎഫ്ഐ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള 100 ചോദ്യങ്ങൾ ഉന്നയിക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന അജണ്ട. എന്നാൽ ഈ ചോദ്യ അവതരണമാണ് തിരുവനന്തപുരത്ത് നടക്കാതെ മുടങ്ങിയത്.
ഉദ്ഘാടകനായെത്തിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്റെ പ്രസംഗത്തിനായി പരിപാടിയുടെ സിംഹഭാഗവും കൈയ്യടക്കിയതോടെ ചോദ്യം ചോദിക്കാൻ കാത്തുനിന്ന സഖാക്കൾ സ്ഥലംവിട്ടു. പ്രസംഗം അവസാനിച്ചശേഷം ചോദ്യം ചോദിക്കാനായി സംഘാടകർ ചുമതലപ്പെടുത്തിയ സഖാക്കളെ തിരഞ്ഞെങ്കിലും ഒരാൾപോലും വേദിയിൽ എത്തിയില്ല. ഇതോടെ ചോദ്യം ചോദിക്കൽ ചടങ്ങ് നടത്താതെ പരിപാടി അവസാനിപ്പിക്കുകയായിരുന്നു.
മുങ്ങിയത് ജില്ലാ നേതാക്കളാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവം വൻ നാണക്കേടാണ് ഡിവൈഎഫ്ഐയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്.
അതേ സമയം ഡിവൈഎഫ്ഐ പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറാണെന്ന് ബിജെപി സംസ്ഥാന വക്താവ് സദീപ് വാചസ്പതി അറിയിച്ചു. പരിപാടിയുടെ സ്ഥലവും തീയതിയും ഡിവൈഎഫ്ഐക്ക് നിശ്ചയിക്കാമെന്നും വേദിയിലെത്തി ഉത്തരം നൽകാൻ താൻ തയ്യാറാണെന്നും വാചസ്പതി വെല്ലുവിളിച്ചു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ഡിവൈഎഫ്ഐ ഇതുവരെ തയ്യാറായിട്ടില്ല.
Comments