ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിങ് പുസ്തകമേളയുമായി ലോഗോസ് ഹോപ് എന്ന കപ്പൽ ദുബായ് തീരത്തെത്തി. ജലയാനങ്ങളിൽ ഒരുക്കിയിരിക്കുന്ന ഏറ്റവും വലിയ പുസ്തക മേളയാണ് ലോഗോസ് ഹോപ്പിലേത്. 10 വർഷത്തിനിപ്പുറം യു.എ.ഇ.യിൽ വീണ്ടുമെത്തിയ കപ്പൽ പോർട്ട് റാഷിദ് ടെർമിനൽ രണ്ടിലാണ് നങ്കൂരമിട്ടത്.
ലോകമെമ്പാടുമുള്ള തീരങ്ങളിൽ അറിവിന്റെയും സാമൂഹിക സേവനത്തിന്റെയും സന്ദേശം പകർന്നു സഞ്ചരിക്കുന്ന ലോഗോസ് ഹോപ് ലബനൻ, സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് യു.എ.ഇയിലേക്ക് കടന്നത്. കുട്ടികളുടെ പുസ്തകം, അക്കാദമിക് പുസ്തകം, അറ്റ്ലസ്, സയൻസ്, സ്പോർട്സ്, ഹോബീസ്, കുക്കറി, ആർട്സ്, മെഡിസിൻ, ഭാഷകൾ, വിശ്വാസം തുടങ്ങി 5000 വിഷയങ്ങളിലുള്ള പുസ്തകങ്ങളാണ് കപ്പലിന്റെ ശേഖരത്തിലുള്ളത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉള്‍ക്കൊള്ളിച്ചുള്ള പുസ്തക പ്രദര്‍ശനം ഏവരെയും ആകർഷിച്ചു.ദിവസവും നൂറുകണക്കിനാളുകളാണ് പുസ്തകമേള സന്ദർശിക്കാൻ എത്തിയത്. രണ്ട് ദിര്‍ഹം മുതലുള്ള പുസ്തകങ്ങള്‍ കപ്പലില്‍ ലഭ്യമായിരുന്നു. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണെന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സാംസ്ക്കാരിക പരിപാടികളുമെല്ലാം കപ്പലില്‍ ഒരുക്കിയിരുന്നു.
1973ൽ നോർത്ത് അറ്റ്ലാന്റിക് റൂട്ടിൽ സർവീസ് നടത്തിയിരുന്ന കപ്പലാണ് 2004ൽ ഗുഡ് ബുക്സ് ഫോർ ഓൾ എന്ന സംഘടന ഏറ്റെടുത്ത് ലോഗോസ് ഹോപ് ആക്കിയത്. അറിവ് പങ്കുവയ്ക്കാനും മറ്റുള്ളവരെ സഹായിക്കാനും ഇറങ്ങിയ ഒരു സംഘം സന്നദ്ധ പ്രവർത്തകരാണ് ലോഗോസ് ഹോപ്പിലെ ക്രൂ. ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിബിഎ ഷിപ്സിന്റെ ലോഗോസ് ഹോപ് ഇതിനോടകം 150 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു.4.9 കോടി ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നു പുസ്തക മേള സന്ദർശിച്ചു. ഇപ്പോഴത്തെ ലോഗോസ് ഹോപ് കപ്പൽ 2009ൽ ജിബിഎയുടെ ഭാഗമായാതാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 350 പേർ കപ്പലിൽ ജോലി ചെയ്യുന്നു. കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ ആരും പ്രതിഫലം വാങ്ങുന്നില്ല. പഠനം, അറിവു പങ്കുവയ്ക്കൽ, പുസ്തക പ്രചാരണം എന്നിവ മാത്രം ലക്ഷ്യമാക്കി അവർ ലോകമെങ്ങും സഞ്ചരിക്കുന്നു. സംഭാവനകളിൽ നിന്നാണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്. പുസ്തകം വിറ്റു കിട്ടുന്ന പണം പുതിയ പുസ്തകം വാങ്ങാനാണ് ഉപയോഗിക്കുന്നത്. ലോകത്തിന്റെ വിവിധയിടങ്ങളിൽ വായനയുടെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പൽ ദേശദേശാന്തരങ്ങൾ താണ്ടി യാത്ര തുടരുകയാണ്.
Comments