തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളനത്തിലൂടെ രാജ്യത്തിന് സമർപ്പിക്കുന്നത് രണ്ട് പദ്ധതികളാണ്. ഇതിനുപുറമേ അദ്ദേഹം ആറ് പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും. കൊച്ചി വാട്ടർ മെട്രോ, ദിണ്ടിഗൽ-പളനി-പാലക്കാട് റെയിൽവേ സെക്ഷന്റെ വൈദ്യൂതീകരണം എന്നിവയുടെ സമർപ്പണമാണ് അദ്ദേഹം നിർവഹിക്കുക. ടെക്നോസിറ്റിയിലെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കും. ഒപ്പം തിരുവനന്തപുരം, കോഴിക്കോട്, വർക്കല സ്റ്റേഷനുകളുടെയും നേമം കൊച്ചുവേളി റെയിൽവേ മേഖലയുടെയും വികസന പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം-ഷൊർണൂർ പാതയുടെ വേഗത വർദ്ധിപ്പിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനവും ഇന്ന് നടക്കും. രാവിലെ 11 മണിയ്ക്കാണ് സമ്മേളനം ആരംഭിക്കുക.
പ്രധാനമന്ത്രിയ്ക്ക് പുറമേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനികുമാർ വൈഷണവ്, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുദഹിമാൻ, ആന്റണി രാജു എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരിക്കും. ക്ഷണിക്കപ്പെട്ടവർ സമ്മേളനം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്റ്റേഡിയത്തിൽ പ്രവേശിക്കണം. വിവിധ ജില്ലകളിലെ പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി സമ്മേളനത്തിൽ നിർവഹിക്കുമ്പോൾ ഈ ജില്ലകളിലൊക്കെയും പ്രാദേശികമായി സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചിയിൽ വാട്ടർ മെട്രോയുടെ ഹൈക്കോടതി ടെർമിനലിലായിരിക്കും ചടങ്ങ് നടക്കുക.
മേയർ എം അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രി പീ രാജീവും ഹൈബി ഈഡൻ എംപിയും പങ്കെടുക്കും. നേമം റെയിൽവേ സ്റ്റേഷനിൽ ഇന്ന് രണ്ടിന് റെയിൽവേ മന്ത്രി അശ്വനികുമാർ വൈഷണവ് പങ്കെടുക്കുന്ന സമ്മേളനമാണ് സംഘടിപ്പിക്കുന്നത്. വർക്കല റെയിൽവേ സ്റ്റേഷനിലെ പരിപാടിയിൽ അടൂർ പ്രകാശ് എംപി, വി ജോയ് എംഎൽഎ എന്നിവരും പങ്കെടുക്കും. കൊച്ചുവേളിയിൽ വന്ദേഭാരത് ട്രെയിനിന് സ്വീകരണം നൽകും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉൾപ്പെടെയുള്ളവർ ചടങ്ങിന് നേതൃത്വം നൽകും.
Comments