തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കോടതി നടപടി തുടങ്ങി. മന്ത്രിക്കെതിരായ എഫ്.ഐ.ആർ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് കേസ് റദ്ദാക്കിയതെങ്കിലും കോടതിക്ക് തുടർ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി രജിസ്ട്രാറർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നടപടികള്‍.
1994- ഓക്ടോബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. അടിവസ്ത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയ കേസിൽ വഞ്ചിയൂര്‍ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സാർവലിയെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ മാറ്റിയതുമായി ബന്ധപ്പെട്ട കേസാണ് മന്ത്രിക്കെതിരെ നിലവിലുള്ളത്.
പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു പ്രതിയെ രക്ഷിക്കാന്‍ കോടതിയിലെ ക്ലാര്‍ക്കായ ജോസിനെ സ്വാധീനിച്ച് തിരുവനന്തപുരം ജെഎഫ്എംസി -രണ്ടിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം മോഷ്ടിക്കുകയും അളവില്‍ വ്യത്യാസം വരുത്തുകയും ചെയ്തുവെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതോടെ തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന കോടതിയോടാണ് സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സിജെഎം ആവശ്യപ്പെട്ടത്. കോടതി നേരിട്ട് അന്വേഷണം നടത്തി റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. തൊണ്ടിമുതൽ രൂപം മാറ്റം വരുത്തിയെന്ന കേസ് ഏറെ ഗൗരവമുള്ളതെന്ന് നിരീക്ഷിച്ച കോടതി, നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും കേസെടുക്കുന്നതിന് ഉത്തരവ് തടസമല്ലെന്ന് കോടതി പറഞ്ഞിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീന് കേസെടുക്കാൻ അധികാരമില്ലെന്നും, മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് അവകാശമുള്ളുവെന്നുമായിരുന്നു ആന്റണി രാജുവിന്റെ വാദം.
Comments