ബെംഗളൂരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാരതീയ ജനതാ പാർട്ടിയുടെ സർക്കാർ ഇരട്ട എഞ്ചിനുമായി പ്രവർത്തിക്കുമ്പോൾ കോൺഗ്രസ് ഇവിടെ റിവേഴ്സ് ഗിയറിലാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. അത്തരമൊരു സർക്കാരിന് ഒരു സംസ്ഥാനത്തിന്റെ ചുമതല നൽകി വികസനത്തിന് തടസമുണ്ടകുന്നതിലേക്ക് എത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ വിജയപുരയിലുള്ള ദേവര ഹിപ്പർഗിയിലെ പൊതുറാലി അഭിസംബോധന ചെയ്യുകയായിരുന്നു ആഭ്യന്തരമന്ത്രി.
ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈയും ചേർന്ന് നയിക്കുന്ന ഇരട്ട എഞ്ചിൻ ശക്തിയുള്ള സർക്കാർ, മറ്റൊരു വശത്ത് റിവേഴ്സ് ഗിയറിൽ സഞ്ചരിക്കുന്ന കോൺഗ്രസ് സർക്കാർ ആണെന്ന് ജനങ്ങൾ തിരിച്ചറിയണം. ബിജെപി സർക്കാർ എന്തുവികസനം കൊണ്ടുവന്നാലും അതിനെ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങേണ്ട ഗതിയിലേക്ക് തിരിച്ചെത്തിക്കാൻ മാത്രമാണ് കോൺഗ്രസിന് കഴിയുക. അവർ റിവേഴ്സ് ഗയറിൽ പ്രവർത്തിക്കുന്നവരാണെന്നും അമിത് ഷാ വിമർശിച്ചു.
സംസ്ഥാനത്ത് നാല് ശതമാനം മുസ്ലീം സംവരണം പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസിന്റെ വാഗ്ദാനത്തിനെതിരെയും അമിത് ഷാ ആഞ്ഞടിച്ചു. എന്തിനാണ് മതത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സംവരണം നൽകുന്നത്? നമ്മുടെ ഭരണഘടനയിൽ അത് ആവശ്യപ്പെടുന്നില്ല. എന്നിട്ടും കോൺഗ്രസ് അവരുടെ വോട്ടുബാങ്ക് കാത്തുസൂക്ഷിക്കാൻ വേണ്ടി മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകി. അതൊഴിവാക്കുകയാണ് ബിജെപി സർക്കാർ ചെയ്തത്. പകരം ലിംഗായത്ത്, വൊക്കലിഗകൾ തുടങ്ങി പല സമുദായങ്ങൾക്കും സംവരണം അനുവദിച്ചിരിക്കുകയാണ്. ഇനി കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലീങ്ങൾക്കുള്ള സംവരണം പുനഃസ്ഥാപിച്ച് മറ്റ് സമുദായങ്ങൾക്ക് അനുവദിച്ച സംവരണം എടുത്തുകളയുന്നതാണ്. എന്നാൽ അതുചെയ്യാൻ കോൺഗ്രസിന് സാധിക്കില്ലെന്നും, കാരണം അവർ അധികാരത്തിൽ വരില്ലെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Comments