തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളോട് സംവദിച്ച കാഴ്ച്ച ഏറെ കൗതുകത്തോടെയായിരുന്നു കണ്ടത്. വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യയാത്രയിൽ വിദ്യാർത്ഥികളും ഇടം പിടിച്ചിരുന്നു. വിവിധ വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് വന്ദേഭാരതിൽ ആദ്യ യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ അവിസ്മരണീയം എന്നു വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ആ കൂടിക്കാഴ്ചയുടെ ദൃശ്യം ലോകശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ, താരമായത് തിരുവനന്തപുരം ശ്രീചിത്രാ പുവർ ഹോമിലെ ഭിന്നശേഷിക്കാരനായ ഇരുപത്തിമൂന്നുകാരനാണ്.
A memorable interaction on board the Vande Bharat Express. pic.twitter.com/Ym1KHM5huy
— Narendra Modi (@narendramodi) April 25, 2023
പ്രധാനമന്ത്രിക്ക് നേരെ ജന്മനാ കേൾക്കാനും സംസാരിക്കാനും കഴിയാത്ത രാഹുൽ, താൻ വരച്ച വന്ദേഭാരത് ട്രെയിനിന്റെ വർണചിത്രം നീട്ടി. ചിത്രം അതീവതാല്പര്യത്തോടെ വാങ്ങിയ പ്രധാനമന്ത്രിയോട് യാതൊരു സങ്കോചവും കൂടാതെ രാഹുൽ ആംഗ്യഭാഷയിൽ സംസാരിക്കാൻ തുടങ്ങി. ആ ആത്മവിശ്വാസവും ചിത്രത്തിന്റെ മേൻമയും മനസിൽ പതിഞ്ഞ പ്രധാനമന്ത്രി രാഹുലിനെ മാറോടുചേർത്ത് പിടിക്കുകയായിരുന്നു. ‘ഞാൻ സ്വന്തമായി വരച്ചതാണെന്നും താങ്കൾ ഇത് കാണാൻ വന്നതിൽ ഒരുപാട് സന്തോഷമെന്നും രാഹുൽ പറഞ്ഞു. ചിത്രം ട്രെയിനിൽ പതിക്കട്ടെ എന്നു പറഞ്ഞ് സ്വീകരിച്ച മോദി, ലോകത്തിന്റെ തന്നെ ശ്രദ്ധയിൽപ്പെടുത്താൻ കൂടിക്കാഴ്ച ട്വീറ്ററിൽ പങ്കുവെക്കുകയായിരുന്നു. അനാഥനായ രാഹുലിന്റെ വിശേഷങ്ങൾ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. തുടർന്ന് ചിത്രം സ്വന്തം ശേഖരത്തിലേക്കായി കൊണ്ടുപോവുകയും ചെയ്തു.
രാഹുലിനെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശി തരൂർ എം.പി.എന്നിവരും പ്രശംസിച്ചു. ഗോപിനാഥ് മുതുകാട് എക്സിക്യൂട്ടീവ് ഡയറക്ടറായ കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്ററിലെ ചിത്രകലാ വിദ്യാർത്ഥിയാണ് രാഹുൽ. ജന്മസിദ്ധമായി ലഭിച്ച പടം വരയ്ക്കാനുള്ള കഴിവിനെ തേച്ചു മിനുക്കാൻ മാജിക്ക് പ്ലാനറ്റിലെ അദ്ധ്യാപകരും സഹായിച്ചിരുന്നു. അതേസമയം തന്നെ ഭാവിയിൽ ചിത്രകാരനാകാനാൻ മോഹമുള്ള രാഹുലിന്റെ അവസ്മരണീയമായ നിമിഷമാണ് ഇത്.
Comments