തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് ട്രെയിൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്കുള്ള കന്നിയാത്രയിൽ ക്ഷണിക്കപ്പെട്ട പ്രമുഖരും സ്കൂൾ വിദ്യാർത്ഥികളും മാധ്യമപ്രവർത്തകരുമായിരുന്നു ഉണ്ടായിരുന്നത്. ഓരോ സ്റ്റേഷനിലും വൻ സ്വീകരണമാണ് വന്ദേഭാരതിന് ലഭിച്ചത്. കണ്ണൂരിൽ എം വി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ട്രെയിനിനെ സ്വീകരിക്കാനെത്തി.
ഇപ്പോൾ തൃശൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് ലഭിച്ച സ്വീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പങ്കുവെച്ചിരിക്കുകയാണ്. ‘ഗംഭീര തൃശൂർ’ എന്ന് മലയാളത്തിലുള്ള ക്യാപ്ഷനോടെയാണ് ചെണ്ടമേളയടക്കുള്ള സ്വീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ച വീഡിയോ പ്രധാനമന്ത്രി റീട്വീറ്റ് ചെയ്യുകയായിരുന്നു.
വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണുള്ളത്. ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വിൽപന ആരംഭിച്ച് വൈകാതെ തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയ്റ്റ്ലിസ്റ്റായി. . മേയ് 1 വരെയുള്ള സർവീസുകളിൽ എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല. ചെയർ കാർ ടിക്കറ്റുകൾക്കും നല്ല ഡിമാൻഡുണ്ട്. 1024 ചെയർകാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണു ട്രെയിനിലുള്ളത്. മേയ് 1 വരെയുള്ള ദിവസങ്ങളിൽ 200 മുതൽ 300 സീറ്റുകൾ മാത്രമാണു ചെയർകാറിൽ ബാക്കിയുള്ളത്.
Comments