കൊൽക്കത്ത: പശ്ചിമ ബംഗാളിന് രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നൽകി റെയിൽവേ. തിരക്കേറിയ ഹൗറ-പുരി റൂട്ടിലാകും പുതിയ വന്ദേ ഭാരത് ഓടുക. എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
വർഷം മുഴുവൻ ജഗന്നാഥന്റെ മണ്ണായ പുരിയിലേക്ക് വൻ ഭക്തജനങ്ങളാണ് ഒഴുകിയെത്തുന്നത്. 2022 ഡിസംബറിലാണ് പശ്ചിമബംഗാളിന് ആദ്യമായി വന്ദേ ഭാരത് എക്സപ്രസ് അനുവദിക്കുന്നത്. ഹൗറയില്‍ നിന്നും ന്യൂ ജൽപൈഗുരിയിലേക്കാണ് സർവീസ് നടത്തിയിരുന്നത്. പശ്ചിമ ബംഗാളിലും രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലും സർവീസ് നടത്തുന്ന ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസായിരുന്നു ഇത്.
ഹൗറ-ന്യൂ ജൽപൈഗുരി യാത്രയ്ക്ക് സാധാരണ ട്രെയിനുകൾക്ക് വേണ്ടി വരുന്ന സമയം ശരാശരി 10:45 മണിക്കൂറാണ്, കടന്നുപോകുന്നത് 564 കിലോമീറ്റർ ദൂരവും. എന്നാൽ ഈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഏകദേശം 7.5 മണിക്കൂർ സമയം മാത്രമാണ് ആവശ്യമായി വരുന്നത്. കൊൽക്കത്തയ്ക്കും സിലിഗുരിക്കുമിടയിലുള്ള യാത്രാ സമയം കുറയ്ക്കുവാനും ഈ സർവീസ് യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം. ട്രെയിനിൽ ആകെ 16 കോച്ചുകൾ ആണുള്ളത്. ലോക്കോ പൈലറ്റിനുള്ള രണ്ട് കോച്ചുകൾ ഉൾപ്പെടെയാണിത്. രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളും ബാക്കിയെല്ലാം സ്റ്റാൻഡേർഡ് ചെയർ കാറുകളുമാണ് ഉള്ളത്. ഓരോ ചെയർ കാറിനും 78 സീറ്റുകളും മേശകളുള്ള രണ്ട് റോകളും ആയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
Comments