കണ്ണൂർ: സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗം കൂട്ടാനൊരുങ്ങി ഇന്ത്യൻ റെയിൽവേ.റെയിൽ പാളത്തിൽ പണി തുടങ്ങി. വേഗം 130 കിലോമീറ്ററിൽ എത്തിക്കാനാണ് പാത നവീകരിക്കുന്നത്. രാജ്യത്ത് 53 റൂട്ടുകളിൽ പാത നവീകരിക്കുന്നുണ്ട്. അവയിൽ രണ്ടെണ്ണം കേരളത്തിലാണ്. മെഗാ റെയിൽ ബ്ലോക്ക് ഏർപ്പെടുത്തി ചാലക്കുടി പാലത്തിലെ ഗർഡറുകൾ മാറ്റിയത് ഇതിന്റെ ഭാഗമാണ്.
കേരളത്തിൽ തിരുവനന്തപുരം- കോഴിക്കോട് (400 കിലോമീറ്റർ), കണ്ണൂർ-കോഴിക്കോട് (89 കിലോമീറ്റർ) എന്നിവയാണ് നവീകരിക്കുന്നത്. ഇതിനൊപ്പം തിരുവനന്തപുരം-മധുര (301 കിലോമീറ്റർ) റൂട്ടുമുണ്ട്. പുതിയ സിഗ്നലിംഗ് സംവിധാനം, വളവ് നികത്തൽ, പാളം ,പാലം അറ്റകുറ്റപ്പണി അടക്കം ഇവയിലുണ്ട്. 160 കിലോമീറ്റർ വേഗം കൂട്ടാനുള്ള എ ക്യാറ്റഗറിയിയിൽ ഇന്ത്യയിൽ നാല് റൂട്ടുകളാണുള്ളത്. കേരളത്തിൽ ബി കാറ്റഗറിയാണ്, അതായത് വേഗം 130 കിലേമീറ്റർ.
നിലവിൽ വേഗക്കുറവ് ഉള്ളത് ഷൊർണൂർ-എറണാകുളം റൂട്ടിലാണ്. പുതിയ പാത ഉൾപ്പടെ നിലവിൽ ഇവിടെ നിർമ്മിക്കണം. അതിന് മുൻപ് ലൂപ്പ് ലൈൻ നിർമ്മാണം ഉൾപ്പടെ നിലവിൽ സാധ്യമായ വേഗം കൂട്ടൽ പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ അടിസ്ഥാന വേഗമായ 100-110 കിലോമീറ്റർ കുറവ് വരുന്ന സ്പോട്ടുകളെ കുറിച്ച് റെയിൽവേ എൻജിനീയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വേഗം കൂട്ടുന്നത്.
Comments