കണ്ണൂർ: കേരളം ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മെയ് അഞ്ചിന് റിലീസ് ചെയ്യാനൊരുങ്ങുന്ന ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതും സംസ്ഥാനത്ത് വിദ്വേഷം പരത്തുന്നതുമാണ് സിനിമയെന്നാണ് സംസ്ഥാന സർക്കാർ ഉൾപ്പെടെ ഉയർത്തുന്ന വിമർശനം. ഇക്കാരണത്താൽ സിനിമ ബഹിഷ്കരിക്കണമെന്നും ചിത്രത്തിന്റെ പ്രദർശനാനുമതി തടയണമെന്നുമുള്ള വാദങ്ങളും മന്ത്രിമാർ അടക്കം ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ ദി കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ പ്രതികരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം മാലിന്യ നിർമാർജ്ജന ക്യാമ്പയിൻ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തെയോ വിശ്വാസ പ്രമാണത്തെയോ പരസ്യമായി എതിർക്കുന്ന നിലപാട് പാർട്ടിക്കില്ലെന്നാണ് എംവി ഗോവിന്ദന്റെ വാദം. കേരള സ്റ്റോറിയിലൂടെ കേരളത്തിൽ വിഷം കലക്കാനാണ് ആർ എസ് എസ് ശ്രമം. സിനിമ നിരോധിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നില്ല. അക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എന്തായാലും സിപിഎം സിനിമയെ എതിർക്കുമെന്നും. കേരളത്തിന്റെ തെളിമയിൽ വിഷം കലക്കുകയാണ് സിനിമയിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം സിനിമ കണ്ടതിന് ശേഷം വേണം വിമർശിക്കാൻ എന്നുള്ള നിലപാടാണ് സംവിധായകൻ സുദീപ്തോ സെൻ സ്വീകരിച്ചത്. എന്നാൽ സിനിമയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. വിദ്വേഷ പ്രചാരണമാണ് സിനിമയിലൂടെ സംഭവിക്കുന്നതെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘപരിവാർ നടത്തുന്നതാണിതെന്നുമാണ് പിണറായി വിജയന്റെ വാദം.
Comments