ചെന്നൈ: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം ബന്ധുക്കൾ ചേർന്ന് യുവതിയുടെ ഭർത്താവിന്റെ വീട്ടുമുറ്റത്ത് ബന്ധുക്കൾ ബന്ധുക്കൾ. തമിഴ്‌നാട് പുതുക്കോട്ടൈ സ്വദേശി നാഗേശ്വരിയാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പുതുക്കോട്ടൈ സ്വദേശിയായ അരവിന്ദൻ കഴിഞ്ഞ സെപ്തംബറിലായിരുന്നു നാഗേശ്വരിയെ (22) വിവാഹം കഴിച്ചത്. അന്ന് 15 പവൻ സ്വർണ്ണാഭരണം സ്രീധനമായി വാങ്ങിയിരുന്നു. വൈകാതെ യുവതി ഗർഭിണി ആവുകയും ചെയ്തു. തുടർന്നാണ് സ്ത്രീധനം കുറഞ്ഞുപോയി എന്ന് ആരോപിച്ച് യുവതിയുമായി ഇയാൾ വഴക്കിട്ടത്. അരവിന്ദന്റെ അമ്മ വിജയയും പിതാവ് തങ്കമണിയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം വഴക്കുണ്ടാക്കി. ഇവരെ കൂടാതെ അരവിന്ദന്റെ ബന്ധുകൂടിയായ സെൽവരാജും യുവതിയെ മാനസ്സികമായി പീഡിപ്പിക്കാൻ തുടങ്ങി.
പലതവണ യുവതി സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ ഭർത്താവെത്തി മാപ്പ് പറഞ്ഞു വീണ്ടും കൂട്ടിക്കൊണ്ടുപോവുന്നതായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ ദിവസം യുവതി വിഷം കഴിച്ചതായി നാഗേശ്വരിയുടെ മാതാപിതാക്കളെ അരവിന്ദൻ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച നാഗേശ്വരി മരണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി പുതുക്കോട്ട മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവിന്റെ വീട്ടുകാർ തയാറായില്ല.
ഇതോടെ യുവതിയുടെ വീട്ടുകാർ നാഗേശ്വരിയുടെയും വയറ്റിൽനിന്നു പുറത്തെടുത്ത ഏഴുമാസം വളർച്ചയെത്തിയ നവജാത ശിശുവിന്റെയും മൃതദേഹങ്ങളുമായി പ്രതിഷേധിച്ചു. ഭർത്താവിന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ കുഴിച്ചിടാൻ ആദ്യം ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. പിന്നീട് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ബലമായി അരവിന്ദന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ മറവുചെയ്യുകയായിരുന്നു. ബന്ധുക്കൾ അണ്ണവാസൻ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവ് അരവിന്ദ്, മാതാവ് വിജയ, പിതാവ് തങ്കമണി, ബന്ധു സെൽവരാജ് എന്നിവരെ അറസ്റ്റ് ചെയ്തു.
Comments