ന്യൂഡൽഹി: സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ഡെബിറ്റ് കാർഡ് ഫീസ് ഉയർത്തി. കൊട്ടക് മഹീന്ദ്രയിലെ എല്ലാ അക്കൗണ്ടുകൾക്കും ഉയർത്തിയ ഫീസ് ഇനി മുതൽ ഈടാക്കും. വാർഷിക ഡെബിറ്റ് ഫീസിൽ 60 രൂപയുടെ വർദ്ധനവാണ് ബാങ്ക് വരുത്തിയിരിക്കുന്നത്. ഈ മാസം 22 മുതൽ ആയിരിക്കും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. ഡെബിറ്റ് കാർഡ് നിരക്കുകളിലെ ഏറ്റവും പുതിയ വർദ്ധനയെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കൾക്ക് മെയിൽ അയച്ചിട്ടുണ്ട്.
ബാങ്ക് നൽകിയ കണക്കനുസരിച്ച് പ്രതിവർഷം 199 രൂപയും ജിഎസ്ടിയും കണക്കാക്കിയാണ് ഈ ഫീസ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. 2023 മെയ് 22 മുതൽ 259 രൂപയും ജിഎസ്ടിയും ബാങ്ക് ഉപഭോക്താക്കളിൽ നിന്നും ഈടാക്കും. കൊട്ടക് മഹീന്ദ്ര ബാങ്ക് വിവിധ തരത്തിലുള്ള സേവിംഗ്സ് അക്കൗണ്ടുകളും ഡെബിറ്റ് കാർഡുകളും അതുപോലെ തന്നെ ക്രെഡിറ്റ് ലിമിറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.
2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ബാങ്ക് നിരക്കുകൾ ഇവയൊക്കെ….
ഉപഭോക്താവ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, അക്കൗണ്ടിന് അനുസൃതമായി ബാങ്ക് പിഴ ചുമത്തും. ഇതു അക്കൗണ്ടിൽ കുറവ് വരുന്ന തുകയുടെ 6 ശതമാനം വരെ ആവാം. ഈയിനത്തിൽ പരമാവധി 500 മുതൽ 600 രൂപ വരെ പിഴ ഈടാക്കാം. പൊതു സേവനങ്ങൾ, യൂണിവേഴ്സിറ്റി അക്കൗണ്ടുകൾ, പേറോൾ അക്കൗണ്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടില്ല എന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
സാമ്പത്തികമല്ലാത്ത കാരണങ്ങൾ കൊണ്ട് ചെക്ക് ഇടപാടുകൾ തടസപ്പെടുകയാണെങ്കിൽ ഓരോ തവണയും 50 രൂപ പിഴ ഈടാക്കും. നിക്ഷേപിച്ചതോ അല്ലെങ്കിൽ നൽകിയതോ ആയ ചെക്കുകൾ മടങ്ങുകയാണെങ്കിൽ ഓരോ തവണയും 200 രൂപ ഫീസ് ഈടാക്കും. സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾ അവഗണിച്ചാൽ ഇത്തരം ഓരോ കേസിനും 200 രൂപ നിരക്ക് ഈടാക്കുമെന്നും പുറത്ത് വിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Comments