പത്തനംതിട്ട : പന്തളത്ത് നിയന്ത്രണംവിട്ട ജീപ്പ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം. ജീപ്പ് മൂന്ന് വാഹനങ്ങളെ ഇടിച്ചതിന് ശേഷം അടുത്തുള്ള കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കു പറ്റി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പന്തളത്ത് നിന്നും അടൂര്‍ ഭാഗത്തേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്.
അതേസമയം ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ജീപ്പ് ഓടിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികയായിരുന്ന മാന്തുക സ്വദേശി ആര്യ, തൊട്ടു പിന്നില്‍ ബൈക്കിലെത്തിയ കൊല്ലം സ്വദേശി ബിലാക്ഷന് എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ കൊല്ലം സ്വദേശിയുടെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തെ ജീപ്പ് ഓടിച്ചിരുന്ന ഡോക്ടര്‍ ജോലി ചെയ്യുന്ന ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭ്യമാകുന്ന വിവരം.
ആദ്യം ഒരു കാറിലും പിന്നീട് രണ്ട് ഇരുചക്രവാഹനങ്ങളിലുമാണ് ജീപ്പ് ഇടിച്ചത്. തുടര്‍ന്ന് സമീപത്തെ കടയിലേക്കും ജീപ്പ് ഇടിച്ചുകയറി. അപകടസമയത്ത് കടയ്ക്കുള്ളില്‍ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എന്നാല്‍ കടയ്ക്കുള്ളിലെ സാധനങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. നിലവില്‍ അപകടകാരണം എന്താണെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച വിശദീകരണം ഒന്നും വാഹനമോടിച്ചിരുന്ന ഡോക്ടറോ പ്രദേശവാസികളോ നല്‍കുന്നില്ല. റോഡിന്റെ ഇടതുവശം ചേര്‍ന്ന് വന്നിരുന്ന ജീപ്പ് പെട്ടെന്ന് എതിര്‍ദിശയിലേക്ക് കടന്ന് അപകടത്തില്പ്പെടുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
Comments