കറാച്ചി: ഹിംഗലാജ് മാതാ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിൽ ആവേശപൂർവം പങ്കെടുത്ത് ആയിരക്കണക്കിന് പാക് ഹിന്ദുക്കൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള ശക്തിപീഠമാണ് ഹിംഗലാജ് ക്ഷേത്രം. ലാസ്ബെല ജില്ലയിലെ കുണ്ട് മാലിർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രം ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ലോകമെമ്പാടുമുള്ള അഞ്ച് പുരാതന ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നായാണിത് കണക്കാക്കുന്നത്.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്ഷേത്രത്തിലേക്ക് ഇന്ത്യയിൽ നിന്നും ഇതര രാജ്യങ്ങളിൽ നിന്നുമുള്ള ഭക്തരാണ് ഇത്തവണ ഒഴുകിയെത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം പുനരാരംഭിച്ച ഉത്സവത്തിന് വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടതെന്ന് ബലൂചിസ്ഥാൻ സെനറ്റർ ധനേശ് കുമാർ പറഞ്ഞു. മക്രാൻ തീരദേശ ഹൈവേയിലൂടെ പാകിസ്ഥാനിലെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിച്ചതിന് ശേഷം ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമായിട്ടുണ്ട്.
തീർഥാടകർക്ക് സുരക്ഷ നൽകുന്നതിന് ബലൂചിസ്ഥാൻ സർക്കാർ 1,000 സുരക്ഷാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഹിംഗലാജ് മാതാ ക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി സർക്കാർ മൂന്നര കോടി രൂപ ചെലവിട്ടതായി ബലൂചിസ്ഥാനിലെ ന്യൂനപക്ഷ മന്ത്രി ഖലീൽ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹിംഗോൾ നദിയുടെ തീരത്തുള്ള ഒരു പർവത ഗുഹയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാകിസ്താനിലെ ഹിന്ദു സമൂഹത്തിന്റെ പ്രധാന ആരാധനാലയമാണ് ഹിംഗലാജ് മാതാ ക്ഷേത്രം. അതുപോലെ
പാകിസ്താനിലെ ഏറ്റവും വലിയ ഹിന്ദു തീർത്ഥാടനമാണ് ഹിംഗലാജ് യാത്ര .
Comments