കേരളത്തിലെ ഏക കന്റോൺമെന്റായ കണ്ണൂർ കന്റോൺമെന്റ് ഇനി ചരിത്രത്തിന്റെ ഭാഗം. രാജ്യത്തെ കന്റോൺമെന്റുകളെ സൈനിക താവളങ്ങളാക്കി മാറ്റുന്നതിനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. മേഖലയിലെ സാധാരണക്കാരെ തൊട്ടടുത്തുള്ള തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാണ് കേന്ദ്ര നിർദ്ദേശം.
സാധാരണക്കാർക്ക് കേന്ദ്രത്തിന്റെ ഈ നിർദ്ദേശം ഏറെ ഗുണകരമായിരിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. രാജ്യത്തെ 64 കന്റോൺമെന്റുകളും സേന താവളങ്ങളാക്കി മാറ്റാനുും പ്രദേശത്തെ സാധാരണ ജനങ്ങളെ തൊട്ടടുത്തുള്ള തദ്ദേശ സ്ഥാപനത്തിന് കീഴിൽ ഉൾപ്പെടുത്താനുമാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതോടുകൂടി 85 വർഷം പഴക്കമുള്ള കണ്ണൂർ കന്റോൺമെന്റ് ചരിത്രത്തിന്റെ ഭാഗമായി മാറും.
1938-ലാണ് കണ്ണൂർ കന്റോൺമെന്റ് രൂപീകരിച്ചത്. ആകെയുള്ള 500 ഏക്കറിൽ 400 ഏക്കറോളം സേന സന്നാഹങ്ങളും സേനാംഗങ്ങളുടെ കുടുംബവുമാണ് താമസിയ്ക്കുന്നത്. ബാക്കി പ്രദേശത്ത് ഏകദേശം രണ്ടായിരത്തോളം സാധാരണക്കാരാണ് താമസിയ്ക്കുന്നത്. ഇവരെ കണ്ണൂർ കോപ്പറേഷന്റെ ഭാഗമാക്കാനാണ് തീരുമാനം. കന്റോൺമെന്റ് ബോർഡിനാണ് നിലലവിൽ പ്രദേശത്തിന്റെ പ്രാദേശിക ഭരണ ചുമതല. 2016 ജനുവരിയിലാണ് ഇവിടെ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. 2020-ൽ ബോർഡിന്റെ കാലാവധി കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് നീണ്ടു. ഇതോടെ പ്രദേശവാസികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും തടസ്സപ്പെട്ടു. ഇക്കാരണത്താൽ തന്നെ കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തെ പ്രദേശവാസികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്.
Comments