പനാഞ്ചി: പാകിസ്താനെ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്. ഗോവയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകം മുഴുവൻ കൊറോണാനന്തര പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോഴും ഭീകരവാദപ്രവർത്തനങ്ങൾ നിർബാധം തുടരുകയാണ്. ഭീകരതയെ ഒരിക്കലും ന്യായീകരിക്കാനാവില്ല’. പാകിസ്താന്റെ പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ എല്ലാതരത്തിലും അവസാനിപ്പിക്കണം. ഭീകരവാദപ്രവർത്തനങ്ങളുടെ സ്രോതസ്സുകളെ വേരോടെ നശിപ്പിക്കണം. ഭീകരവാദത്തെ ശക്തമായി പ്രതിരോധിക്കുകയെന്നത് എസിഒയുടെ യഥാർത്ഥ ദൗത്യങ്ങളിൽ ഒന്നാണെന്നും ജയശങ്കർ പറഞ്ഞു. ഭീകരവാദ ഫണ്ടിംഗും ഭീകരവാദ ഭീഷണിയും അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ചേർന്ന് 2001-ൽ ഷാങ്ഹായിൽ വെച്ചാണ് എസ്സിഒ
സ്ഥാപിച്ചത്. 2017-ൽ ഇന്ത്യയും പാകിസ്താനും സംഘടനയിൽ സ്ഥിരാംഗങ്ങളായി.
Comments