തിരുവനന്തപുരം: അടുത്ത അദ്ധ്യായന വർഷം മുതൽ സംസ്ഥാനത്തെ സ്കൂൾ ഓഫീസുകൾ അഞ്ച് മണിവരെ പ്രവർത്തിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി. കഴിവതും ശനിയാഴ്ച ഉൾപ്പടെയുള്ള ദിവസങ്ങളിൽ പ്രിൻസിപ്പാളോ അല്ലെങ്കിൽ ചതുമതലയിലുള്ള മറ്റ് അദ്ധ്യാപകരോ സ്കൂളിൽ എത്തണമെന്നും മന്ത്രി പറഞ്ഞു.
അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കാൻ പാടില്ല. ഇത് സംബന്ധിച്ച് അദ്ധ്യാപകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങുന്നതടക്കമുള്ള നടപടികൾ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് മന്ത്രി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
ഈ വർഷം മുതൽ 220 അദ്ധ്യയന ദിവസം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഇതിന് വേണ്ട ക്രമീകരണങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ഈ വർഷത്തെ എസ്എസ്എൽസി മൂല്യനിർണയത്തിൽ 2200 പേർ ഒരു കാരണവും കാണിക്കാതെ ഹാജരായില്ല. 1508 പേർ ഹയർ സെക്കൻററിയിലും ഹാജരായില്ല. ഹാജരാകാത്ത 3708 പേർക്കും കാരണം കാണിക്കൽ നോട്ടീസ് ഉടൻ നൽകുമെന്നും മന്ത്രി അറിയിച്ചു.
ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 20നും ഹയർസെക്കൻഡറി ഫലം മെയ് 25നും പ്രസിദ്ധീകരിക്കും.
Comments