ലണ്ടൻ: ഏഴ് പതിറ്റാണ്ടുകളായി ബ്രിട്ടനിലെ ഏറ്റവും വലിയ ആചാര ചടങ്ങിൽ ചെങ്കോലും കിരീടവുമണിഞ്ഞ് ചാൾസ് മൂന്നാമൻ രാജാവ്. ആയിരം വർഷം പഴക്കമുള്ളതാണ് ആബിയിലെ കിരീടധാരണ ചടങ്ങ്. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ചാൾസ് മൂന്നാമൻ രാജാവിനെ കിരീടം അണിയിച്ചു. വെസ്റ്റ് മിനിസ്റ്റർ ആബിയിലാണ് നൂറ്റാണ്ടിന്റെ ചരിത്രകൗതുകമായ ആഘോഷ ചടങ്ങുകൾ നടന്നത്.
കിരീടവകാശി വില്യം രാജകുമാരൻ ചാൾസ് രാജാവിന് മുന്നിൽ കൂറ് പ്രഖ്യാപിക്കുകയും ചാൾസിന്റെ ഭാര്യ കാമില രാജ്ഞിയ്ക്ക് കിരീടം അണിയിക്കുകയും ചെയ്തു. കാന്റർബറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ അഞ്ചു ഘട്ടങ്ങളായാണ് കിരീടധാരണ ചടങ്ങ് നടന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച രാജാവിന്റെ ഘോഷയാത്ര വെസ്റ്റ് മിൻസ്റ്റർ ആബിയിലെത്തിയതിന് പിന്നാലെയായിരുന്നു കിരീടധാരണ ചടങ്ങുകൾ ആരംഭിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നും 4,000 അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Comments