ന്യൂഡൽഹി : ലാളിക്കേണ്ട കൈകൾ ചേതനയറ്റ് കിടക്കുന്നത് കണ്ട ഞെട്ടലിലായിരുന്നു പവന എന്ന പത്ത് വയസുകാരി . ഭീകരാക്രമണത്തിന്റെ തീവ്രതയോ , അച്ഛന്റെ ധീരതയോ ഒന്നും ആ കുരുന്നിനറിയില്ല . പക്ഷെ അച്ഛൻ ഇനി ഒരിക്കലും തന്നെ താലോലിക്കാൻ എത്തില്ലെന്ന് അവൾക്കറിയാം .
“എന്താ എഴുന്നേൽക്കാത്തത്.. എനിക്കൊന്നും വേണ്ട അച്ഛാ, തിരികെ വാ പ്ലീസ്..” ഹവിൽദാർ നീലം സിംഗിന്റെ മുഖത്തേക്ക് കുഞ്ഞിക്കൈ നീട്ടി പത്ത് വയസ്സുകാരി പവന ചിബ് പറഞ്ഞ വാക്കുകൾ കേട്ട് നിൽക്കാൻ പലർക്കും കഴിഞ്ഞില്ല. എന്തുചെയ്യണമെന്നറിയാതെ പവനയുടെ കൈ പിടിച്ച് നിൽക്കുകയായിരുന്നു അമ്മ വന്ദന. ഏഴുവയസ്സുള്ള മകൻ അങ്കിതിന്റെ മുഖത്ത് സങ്കടവും , ഭയവും തളം കെട്ടി നിന്നു .
ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് സൈനികരിൽ ഒരാളാണ് ഹവിൽദാർ നീലം സിംഗ്. ധീരനായ മണ്ണിന്റെ മകനെന്നാണ് ഗ്രാമത്തിലുള്ളവർ നീലം സിംഗിനെ വിശേഷിപ്പിച്ചത്. ത്രിവർണ പതാകയിൽ പൊതിഞ്ഞ് നിലം സിംഗിന്റെ മൃതദേഹം ദൽപത്-ചക് കൃപാൽപൂർ ഗ്രാമത്തിൽ എത്തിയപ്പോൾ പലരും നിയന്ത്രണം വിട്ട് കരയുകയായിരുന്നു
ജമ്മുവിലെ ഇന്ത്യൻ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പ്രത്യേക വാഹനത്തിലാണ് നീലം സിംഗിന്റെ മൃതദേഹം കൊണ്ടുവന്നത്. ലെഫ്റ്റനന്റ് ഗവർണർ മനോജ് “നീലം സിംഗ് അമർ രഹേ” ഗ്രാമത്തിലൊട്ടാകെ മുഴങ്ങി. പൂർണ സൈനിക ബഹുമതികളോടെയാണ് ഹവിൽദാർ സിംഗിന്റെ സംസ്കാരം നടന്നത്. മകനെ ഓർത്ത് അഭിമാനമുണ്ടെന്ന് അദ്ദേഹത്തിന്റെ പിതാവ് ഹുർദേവ് സിംഗ് ചിബ് പറഞ്ഞു. യോദ്ധാവായിട്ടാണ് അവൻ ജനിച്ചത്. ഭീകരരോട് പോരാടി ജീവൻ ത്യജിച്ച ധീരനായ കമാൻഡോ ആയിരുന്നു അവൻ. കുട്ടിയായിരുന്നപ്പോൾ തന്നെ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നു എന്നും പിതാവ് പറഞ്ഞു. 2003ലാണ് നീലം സിംഗ് സേനയുടെ ഭാഗമായത്.സഹോദരനും സിഐഎസ്എഫ് ജവാനുമായ അംഗദ് സിംഗ് ചിതയ്ക്ക് തീ കൊളുത്തി.
ഇന്നലെ രജൗരിയിലുണ്ടായ ഏറ്റുമുട്ടലിലാണ് നീലം സിംഗ് അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. രജൗരിയിലും ബാരാമുള്ളയിലുമായി സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. എ.കെ 47 റൈഫിളും ഒരു പിസ്റ്റളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
Comments