കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും ആക്രമണം. ഇത് രണ്ടാം തവണയാണ് വന്ദേഭാരതിന് നേരേ കല്ലേറുണ്ടാകുന്നത്. കണ്ണൂർ വളപട്ടണത്തു വെച്ചാണ് കല്ലേറുണ്ടായത്. തീവണ്ടിയുടെ ബോഡിയിലേക്കാണ് കല്ലെറിഞ്ഞത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് 3.27 നായിരുന്നു സംഭവം നടന്നത്. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ആര്‍പിഎഫും പോലീസും എത്തിയിട്ടുണ്ട്. സംഭവത്തിൽ പരിശോധന തുടരുകയാണ്.
മുമ്പ് മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ തിരൂർ പോലീസും റെയിൽവേ പോലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായി.
Comments