ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം. പാകിസ്താൻ തെഹ്രികെ ഇൻസാഫ് പാർട്ടിയുടെ (പിടിഐ) പ്രതിഷേധമാണ് അക്രമാസക്തമായത്. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ആണ് ഇമ്രാനെ കസ്റ്റഡിലെടുത്തത്. പ്രധാനമന്ത്രിയായിരിക്കെ റിയൽ എസ്റ്റേറ്റ് അഴിമതി നടത്തിയെന്നും വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചെന്നും ഉൾപ്പെടെ അറുപതിലേറെ കേസുകളിലാണ് അറസ്റ്റ്.
ഇമ്രാൻ ഖാന്റ അറസ്റ്റിന് ശേഷം പാകിസ്താനിൽ വിവിധ പ്രവിശ്യകളിൽ വൻ സംഘർമാണ് പൊട്ടിപുറപ്പെട്ടത്. അറസ്റ്റ് വാർത്ത അറിഞ്ഞ് ഇമ്രാൻ അനുകൂലികൾ റാവൽപണ്ടിയിലെ സൈനിക ആസ്ഥാനത്ത് കുതിച്ചെത്തി. സ്ഥിതി രൂക്ഷമായതിനെ തുടർന്ന പല പ്രവിശ്യകളിലും നിരോധനാജ്ഞ ഏർപ്പെടുത്തി. ഇമ്രാൻഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പെഷവാറിലെ റേഡിയോ പാകിസ്ഥാൻ കെട്ടിടത്തിനും തീയിട്ടു. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കി. പാക് എയർഫോഴ്സ് മെമ്മോറിയൽ തകർത്തു. സൈനിക ഉദ്യോഗസ്ഥന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.
നാടകീയ രംഗങ്ങൾക്കാണ് ഇന്ന് ഇസ്ലാമാബാദ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്. അഴിമതിക്കേസിൽ ഹാജരാകാനായി ഉച്ച തിരിഞ്ഞ് വൻ വാഹനവ്യൂഹവുമായാണ് ഇമ്രാൻ കോടതിയിലേക്ക് പോയത്. കോടതി മുറിയിലേക്കെത്തിയ ഇമ്രാനെ പാക് റെയ്ഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അനുയായികൾക്ക് മനസിലാകും മുമ്പേ റെയ്ഞ്ചേഴ്സ് ഇമ്രാനെ വളഞ്ഞു. പിന്നാലെ ഇമ്രാൻ ഖാനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്ത ഇമ്രാനെ റേയ്ഞ്ചേഴ്സ് ക്രൂരമായി മർദ്ദിച്ചെന്ന് തെഹ്രികെ ഇൻസാഫ് പാർട്ടി നേതാക്കൾ ആരോപിച്ചു.
Comments