പത്തനംതിട്ട: ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പ്രതികരിച്ച പത്തനംതിട്ട ബിജെപി മണ്ഡലം അദ്ധ്യക്ഷൻ സൂരജ് ഇലന്തൂരിനെതിരെ കേസെടുത്ത് പോലീസ്. 153 എ പ്രകാരം ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട സ്വദേശി ബഷീർ റാവുത്തറിന്റെ മകൻ നിസാമിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് നിസാം. നിലവിൽ സൂരജിനെ അറസ്റ്റ് ചെയ്തിട്ടില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രം. ക്ഷേത്രവളപ്പിൽ ഡിവൈഎഫ്ഐയുടെ കൊടി തോരണങ്ങൾ കെട്ടണമെന്ന് ആവശ്യവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എത്തി. ഇവർക്ക് നേരെ സ്ത്രീകൾ അടക്കമുള്ള ഭക്തജനങ്ങൾ രംഗത്തു വന്നു. ശരണം വിളിച്ച് അവരെ തടയുകയും ചെയ്തു. ഈ വിഷയത്തിൽ ബിജെപി പത്തനംതിട്ട മണ്ഡലം അദ്ധ്യക്ഷൻ എന്ന നിലയിൽ സൂരജ് ഇലന്തൂർ സംഘടനയുടെ നിലപാട് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രതികരിച്ച് പോസ്റ്റിട്ടിരുന്നു. ഇതിനാണ് പോലീസ് കേസെടുത്തത്.
പത്ത് ദിവസം നീണ്ടു നിൽക്കുന്ന, മദ്ധ്യതിരുവിതാംകൂറിൽ അവസാനത്തേതാണ് ഇവിടുത്തെ ഉത്സവം. ഓമല്ലൂർ ഉത്സവം കൊടിയിറങ്ങുന്നതോടെ മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്ര ഉത്സവങ്ങൾക്ക് സമാപനമാകും. ദേവസ്വം ബോർഡിന്റെയും ക്ഷേത്രഭരണ സമിതിയുടെയും തീരുമാന പ്രകാരം ഉത്സവ ദിനങ്ങളിൽ ക്ഷേത്രത്തിലും പുറത്തും കാവിക്കൊടി കെട്ടുന്നത് സംബന്ധിച്ച ഡിവൈ.എസ്പിയുടെ സാന്നിധ്യത്തിൽ തീരുമാനമെടുത്ത് എഴുതി ഒപ്പിടുകയും ചെയ്തിരുന്നു. അതനുസരിച്ച് ക്ഷേത്രഗോപുരങ്ങളിൽ കൊടിയും മതിലിനും കുളത്തിനും മുകളിൽ തോരണവും കെട്ടാൻ ധാരണയായി. അമ്പലത്തിന് സമീപമുള്ള റോഡിലും മൂന്നു കിലോമീറ്റർ ദൂരെയുള്ള ആറാട്ട് കടവിലേക്കും കൊടി തോരണങ്ങൾ വേണ്ടെന്നും ധാരണയുണ്ടായിരുന്നു. ധാരണാ പ്രകാരം ക്ഷേത്രഗോപുരത്തിലും അമ്പലക്കുളത്തിന് ചുറ്റും മതിലിന് മുകളിലും കൊടി സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ, ഇതിനെതിരേ ഡിവൈഎഫ്ഐ സ്വമേധയാ രംഗത്ത് വരികയും ക്ഷേത്രഗോപുരത്തിൽ കാവിക്കൊടി കെട്ടിയാൽ ഡിവൈഎഫ്ഐയുടെ വെള്ളക്കൊടിയും കെട്ടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനായി ജില്ലാ സെക്രട്ടറി നിസാമിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ എന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എത്തി. ഇവരുടെ ലക്ഷ്യം ഉത്സവത്തെ അലങ്കോലമാക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. തുടർന്ന് ശരണജപവുമായി ഭക്തർ റോഡിലേക്ക് ഇറങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് അവസ്ഥയിൽ സിപിഎം നേതൃത്വവും വിഷയത്തിൽ ഇടപെട്ടു. ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താൻ എത്തിയ പോപ്പുലർ ഫ്രണ്ടുകാർ പിരിഞ്ഞു പോകാതെ ഒരിഞ്ച് പിന്നോട്ടില്ല എന്ന ഭക്തരും നിലപാട് കടുപ്പിച്ചു ഇതോടെ ഉത്സവം അലങ്കോലപ്പെടുത്താൻ എത്തിയവർക്ക് മടങ്ങേണ്ടി വന്നു. നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരാണ് ഇവരെന്നും ഇതര മതസ്ഥരായവർ ചേർന്ന് ഉത്സവം അലങ്കോലപ്പെടുത്തുവാനാണ് ശ്രമിക്കുന്നതെന്നും ഉത്സവ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
ഉത്സവം അലങ്കോലപ്പെടുത്താൻ സംഘടിച്ചെത്തിയ നിസാം ഉൾപ്പെടെയുള്ള പോപ്പുലർഫ്രണ്ട് – ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ക്ഷേത്ര ഉപദേശക സമിതി പരാതി നൽകിയിരുന്നു. എന്നാൽ പത്തനംതിട്ട പോലീസ് കേസെടുത്തില്ല.
Comments