പാലക്കാട്: ട്രെയിൻ തട്ടി കാട്ടാനകൾ ചരിയുന്നത് തടയുന്നതിനായി പുതിയ സഞ്ചാര പാത നിർമ്മിക്കാനൊരുങ്ങി റെയിൽവെ. പാലക്കാട് വാളയാറിന് സമീപമാണ് റെയിൽവേ രണ്ട് അടിപ്പാതകൾ നിർമ്മിക്കുന്നത്. കാട്ടാനകൾക്ക് അവയുടെ ആവാസവ്യവസ്ഥയിൽ തന്നെ ജീവിതം തുടരുന്നതിനായി സഞ്ചാര പാത ഒരുക്കുക എന്ന ലക്ഷ്യമാണ് റെയിൽവേ മുന്നോട്ട് വെയ്ക്കുന്നത്.
വാളയാറിനും ഒലവക്കോടിനും ഇടയിൽ ബി ട്രാക്കിൽ ഒന്നര വർഷത്തിനിടെ 7 കാട്ടാനകളാണ് ട്രെയിൻ തട്ടി ചരിഞ്ഞത്. കാടിറങ്ങുന്ന കൊമ്പന്മാർ പലപ്പോഴും ട്രെയിൻ പാളം മുറിച്ചുകടക്കുന്നത് പതിവാണ്.ട്രാക്കിറങ്ങുന്ന കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ എത്തി വ്യാപകമായി കൃഷി നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്നത് ഇവിടെ നിരന്തരം പതിവാണ്. ഇതിന് പരിഹാരമായി 16 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ആന താരകൾ നിർമ്മിക്കുകയാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. വാളയാറിനും നവകരയ്ക്കും ഇടയിലായാണ് പാത നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നത്. പാതനിർമ്മാണം പൂർത്തിയായാൽ ആനക്കൂട്ടങ്ങൾക്ക് അടിപ്പാതകളിലൂടെ സൈ്വര്യ വിഹാരം നടത്താം.
നിലവിൽ ബി ട്രാക്കിൽ വാളയാർ ഭാഗത്ത് ട്രെയിനുകളുടെ വേഗത 20 കിലോമീറ്ററാണ്. അടിപ്പാത നിർമ്മാണം പൂർത്തിയാകുന്നതോടെ വേഗത കൂട്ടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുമാസം മുൻപാണ് അടിപ്പാതയുടെ നിർമ്മാണം ആരംഭിച്ചത്. ഇതിന്റെ നിർമ്മാണം രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ കരുതുന്നത്. അതിനു പിന്നാലെ രണ്ടാം പാതയുടെ നിർമ്മാണവും ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Comments