ന്യൂഡൽഹി: ഇനി മുതൽ അഗ്നിവീർ സൈനികർക്ക് ലെവൽ ഒന്ന് നോൺ ഗസറ്റ് തസ്തികകളിൽ 10 ശതമാനവും ലെവൽ രണ്ടിൽ 5 ശതമാനവും ജോലിസംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച് റെയിൽവേ മന്ത്രാലയം. ശാരീരികക്ഷമത പരിശോധനയിലും പ്രായനിബന്ധനയിലും റെയിൽവേ ഇളവ് നൽകും. ആദ്യ ബാച്ചിന് 5 വർഷവും തുടർന്നുള്ള ബാച്ചുകൾക്ക് 3 വർഷവുമാണ് പ്രായത്തിൽ ഇളവ് നൽകുക. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡും റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലും നടത്തുന്ന നിയമനങ്ങളിൽ പുതിയ മാർഗനിർദ്ദേശം പാലിക്കാനാവശ്യപ്പെട്ട് എല്ലാ ജനറൽ മാനേജർമാർക്കും സർക്കുലർ അയച്ചു.
റെയിൽവേ റിക്രൂട്ടിങ് ഏജൻസികൾ നടത്തുന്ന ഓപ്പൺ മാർക്കറ്റ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ 4 വർഷത്തെ മുഴുവൻ കാലാവധി പൂർത്തിയാക്കിയ അഗ്നിവീരന്മാരിൽനിന്ന് 250 രൂപ മാത്രമേ അപേക്ഷ ഫീസായി ഈടാക്കുകയുള്ളു. എഴുത്തുപരീക്ഷയിൽ ഹാജരായാൽ ഈ തുക തിരിച്ചുനൽകും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സർക്കാരുകളും അഗ്നിവീർ സൈനികർക്ക് ജോലിസംവരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനികസേവന പദ്ധതിയാണ് അഗ്നിപഥ്. ശമ്പളത്തോടുകൂടിയ പരിശീലന പദ്ധതിയാണ് അഗ്നിപഥ്. നാലു വർഷം കൊണ്ട് ഏകദേശം 25 ലക്ഷം രൂപ സൈനിക പരിശീലനത്തിനെത്തുന്ന ഓരോരുത്തർക്കും ലഭിക്കുന്നു. വളരെ ചെറിയ പ്രായത്തിൽ ഇത്രയും പ്രതിഫലം ലഭിക്കുന്നത് ശ്രദ്ധേയമാണ്. സേവനസമയത്ത് ആഹാരം, പാർപ്പിടം, ഭക്ഷണം, വൈദ്യസഹായം, അപകട ഇൻഷുറൻസ് എന്നിവ തികച്ചും സൗജന്യമാണ്. വർഷത്തിൽ 2 മാസം ശമ്പളത്തോട് കൂടിയ അവധിയുമുണ്ട്. സേവനകാലത്ത് അംഗവൈകല്യം സംഭവിച്ചാൽ 2 മുതൽ 44 ലക്ഷം വരെ സഹായവും ലഭ്യമാക്കും.
Comments