എറണാകുളം: പെരുമ്പാവൂരിൽ ആംബുലൻസ് ഡ്രൈവറെയും എമർജൻസി മെഡിക്കൽ ടെക്നീഷ്യനെയും കാറിലെത്തിയവർ മർദ്ദിച്ചതായി പരാതി. ഫോൺ വിളിച്ച് അലക്ഷ്യമായി ഓടിച്ചിരുന്ന കാർ ആംബുലൻസിൽ ഇടിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനമെന്ന് ആംബുലൻസ് ഡ്രൈവർ മൻസൂർ പറഞ്ഞു.
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നടത്തുന്ന 108 എന്ന ആംബുലൻസിന്റെ ഡ്രൈവർ മൻസൂറിനും മെഡിക്കൽ ടെക്നീഷ്യൻ എൽദോസിനുമാണ് മർദ്ദനമേറ്റത്. രോഗിയുമായി കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് പോയി തിരികെ വരുമ്പോഴായിരുന്നു സംഭവം. പോഞ്ഞാശ്ശേരിയിൽ വെച്ച് അലക്ഷ്യമായി കാറോടിച്ച് ആംബുലൻസിൽ ഇടിക്കുകയും ഇത് ചോദ്യം ചെയ്തതിന് പിന്നാലെ മർദ്ദിക്കുകയായിരുന്നുവെന്നുമാണ് ഡ്രൈവർ പറയുന്നത്.
മൻസൂറിന് മുഖത്തും എൽദോസിന് കൈയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ ഇരുവരും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ 324 വകുപ്പ് ചുമത്തി തടിയിട്ടപറമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments