തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും വടക്ക് -പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചിരുന്ന കാറ്റ് ഇനി വടക്ക്- കിഴക്ക് ദിശയിലായിരിക്കും സഞ്ചരിക്കുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 175 കിലോമീറ്റർ വരെ വേഗതയുണ്ടാകാനാണ് സാധ്യത. അതേസമയം സംസ്ഥാനത്തെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തമിഴ്നാട് ഉൾപ്പെടുള്ള കിഴക്കൻ തീരദേശ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയോടുകൂടി കാറ്റ് ദുർബലമാവാനും ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ കരകയറാനും സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നിരീക്ഷകർ പറയുന്നു. മൂന്നര മീറ്ററോളം തിരമാല ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് അതീവ്രമായതിനെ തുടർന്ന് മത്സ്യബന്ധനത്തിനും കപ്പൽ യാത്രയ്ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മോക്ക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ശ്രീലങ്ക, ആൻഡമാൻ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന നിർദേശം.
ഞായറാഴ്ചയോടെ ബംഗ്ലാദേശിലെ കോക്ബസാറിന് സമീപം കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ബംഗ്ലാദേശിലും മ്യാൻമറിലും പതിനായിരങ്ങളെ ഒഴിപ്പിക്കും. മണിക്കൂറിൽ 160 കിലോമീറ്റർ മുതൽ 175 കിലോമീറ്റർ വേഗത്തിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കും. ബംഗ്ലാദേശിൽ പതിനായിരത്തിലധികം ആളുകളെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുക.ഒഴിപ്പിക്കൽ നടപടികൾക്ക് ഭരണകൂടം സജ്ജമെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചു.
Comments