ബീജിയിംഗ്: മദ്യാസക്തി കുറയ്ക്കുന്നതിനായി മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സ ആരംഭിച്ച് ചൈന. വെറും അഞ്ച് മിനിറ്റ് മാത്രമുള്ള ശസ്ത്രക്രിയയിലൂടെയാണ് സ്ഥിരമദ്യപാനിയായ 36-കാരനിൽ ആദ്യമായി ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 12ന് മധ്യ ചൈനയിലെ ഹുനാൻ ബ്രെയിൻ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നാണ് ഇവരുടെ വാദം
ഈ ശസ്ത്രക്രിയയിലൂടെ അഞ്ചുമാസം വരെ വ്യക്തികളിൽ മദ്യാസക്തി നിയന്ത്രിക്കാൻ കഴിയുമെന്നും നേതൃത്വം നൽകിയ ഹാവോ വെയ് പറഞ്ഞു. ഒരിക്കൽ ശരീരത്തിൽ ഘടിപ്പിച്ചു കഴിഞ്ഞാൽ മദ്യാസക്തി കുറയ്ക്കുന്ന നാൽട്രക്സോൺ ഈ ചിപ്പ് പുറത്തുവിടും. കഴിഞ്ഞ 15 വർഷമായി സ്ഥിരം മദ്യപാനിയായിരുന്നു ശസ്ത്രക്രിയക്ക് വിധേയനായ ഈ 36- കാരൻ. എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനു മുൻപ് തന്നെ ഒരു കുപ്പി മദ്യം അയാൾ കഴിക്കുമായിരുന്നു. മദ്യം കഴിക്കുന്നതോടെ അക്രമിയാകുന്ന ഒരാളിലാണ് ചിപ്പ് ഘടിപ്പിച്ചത്.
തനിക്ക് ചിപ്പ് ഘടിപ്പിച്ചതോടെ സാധാരണ ജീവിതം നയിക്കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചുവെന്ന് ചൈനീസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. മദ്യാസക്തി അവസാനിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് നാൽട്രക്സോൺ. മസ്തിഷ്കത്തിലെ മദ്യാസക്തി ഉളവാക്കുന്ന ഭാഗങ്ങളുടെ പ്രവർത്തനം തടയുകയാണ് ഈ ‘മരുന്ന്’ ചെയ്യുന്നത്.
മദ്യാസക്തിയെ തുടർന്നുള്ള മരണങ്ങളിൽ 2018ൽ ലോകത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രാജ്യമാണ് ചൈന. ചൈനയിൽ ഏതാണ്ട് 6.50 ലക്ഷം പുരുഷന്മാർക്കും 59,000 സ്ത്രീകൾക്കും 2017ൽ മദ്യം അമിതമായി ഉപയോഗിച്ചതിനെ തുടർന്നുള്ള രോഗങ്ങളാൽ ജീവൻ നഷ്ടമായെന്നാണ് ദ ലാൻസെറ്റ് മെഡിക്കൽ ജേണൽ റിപ്പോർട്ടു ചെയ്തത്. 45നും 59നും ഇടക്ക് പ്രായമുള്ള പുരുഷന്മാരിലാണ് മദ്യാസക്തി കൂടുതലെന്നും കണ്ടെത്തിയിരുന്നു.
Comments