കണ്ണൂർ: അയ്യൻങ്കുന്നിലെ വാണിയപ്പാറയിലും സായുധരായ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സംഘമെത്തി. ഒരു സ്ത്രീ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ് വാണിയപ്പാറയിൽ എത്തിയത്. ഒരു മാസം മുൻപ് ആറളം കീഴ്പ്പള്ളിയിലെ വിയറ്റ്നാമിൽ എത്തിയ കമ്യൂണിസ്റ്റ് ഭീകര സംഘം അയ്യൻകുന്നിലെ ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി തകർക്കുമെന്ന് പ്രദേശത്തെ ഒരു വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ബാരാപ്പോളിന് സുരക്ഷാ ഏർപ്പാടാക്കി നിരീക്ഷണം നടത്തുന്നതിനിടയിലാണ് സംഘം അയ്യങ്കുന്നിലെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഘം വാണിയപ്പാറയിലെ കളിതട്ടുംപാറയില മണ്ണൂരാംപറമ്പിൽ ബിജുവിന്റെ വീട്ടിലെത്തിയത്. രണ്ട് എ കെ 47 തോക്കുകളും മൂന്ന് റൈഫിളുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവരുടെ കൈയ്യിലുണ്ടായിരുന്നതായി കുടുംബം പോലീസിന് മൊഴി നൽകിയിരുന്നു. വീട്ടിലെത്തിയ കമ്മ്യൂണിസ്റ്റ് ഭീകരർ പാചകം ചെയ്ത ഭക്ഷണവും ഭക്ഷ്യ സാധനങ്ങളും മൊബൈൽ ചാർജിങ്ങ് സൗകര്യങ്ങളും ആവശ്യപ്പെടുകയായിരുന്നു. തങ്ങൾക്കായി കരുതിയിരുന്ന ഭക്ഷണം കഴിച്ച സംഘം വീട്ടിലുണ്ടായിരുന്ന 5കിലോ അരിയും സവോളയും വസ്ത്രങ്ങളും ഉൾപ്പെടെ വാങ്ങി. രണ്ട് മണിക്കൂറോളം ഇവിടെ കഴിച്ചുകൂട്ടിയ സംഘം ഫോണുകളും പവർ ബാങ്കും ചാർജ് ചെയ്‌ത ശേഷം രാത്രി 9.45ഓടെ തിരിച്ചു പോവുകയായിരുന്നു.
ആദ്യം ഒരാൾ മാത്രമാണ് വീട്ടിലെത്തിയത്. ഇതിന് ശേഷം ആയുധങ്ങളടക്കം കൈയ്യിലേന്തി 4 പേർ കൂടി വന്നതോടെ തങ്ങൾ ഭയന്നതായും ബിജുവും കുടുംബവും പറഞ്ഞു. തങ്ങളെ ഭയക്കേണ്ടതില്ലെന്നും അവർ തിരികെ പോകും വരെ വീട്ടിൽ ഉള്ളവർ മറ്റ് ആരുമായും ഫോണിൽ ബന്ധപ്പെടരുതെന്നും തങ്ങളുടെ ഫോണിലേക്കു വരുന്ന കോളുകൾ എടുക്കുമ്പോൾ തങ്ങളെക്കുറിച്ച് പറയരുതെന്നും മാവോയിസ്റ്റ് ഭീകരർ ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവർ പോയ ശേഷമാണ് ബിജു തന്റെ സുഹൃത്തുക്കളെയും മറ്റും വിളിച്ച് വിവരം അറിയിച്ചത്.
Comments